2017, മാർച്ച് 13, തിങ്കളാഴ്‌ച

മിഷേലിന്റെ മരണം ഒരാളെ പോലീസ്‌ ചോദ്യം ചെയ്യുന്നു



കൊച്ചി
സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഇന്നലെ പോലീസ്‌ ഒരാളെ ചോദ്യം ചെയ്‌തു. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തിരുന്ന യുവാവിനെയാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. പോലീസ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതില്‍ ഒരാളെ വിട്ടയച്ചു. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ്‌ പോലീസ്‌ ചോദ്യം ചെയ്യുന്നത്‌. 
മിഷേലും ഈ യുവാവും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസിനു വ്യക്തമായിട്ടുണ്ട്‌. നിരന്തരം യുവാവ്‌ പെണ്‍കുട്ടിയെ ഫോണ്‍വിളിക്കുകയും സന്ദേശങ്ങള്‍ കൈമാരുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം നിരവധി തവണ ഇയാള്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്‌. വാട്ട്‌സ്‌ആപ്പിലൂടെ നിരവധി സന്ദേശങ്ങളും കൈമാറിയട്ടുണ്ട്‌. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ഫോണും രണ്ട്‌ സിം കാര്‍ഡുകളും പോലീസ്‌ പരിശോധിച്ചെങ്കിലും യാതൊരു സന്ദേശവും കണ്ടെത്താനായില്ല.സന്ദേശങ്ങളെല്ലാം ഇതിനകം നീക്കം ചെയ്‌തതായി കരുതുന്നു. യുവാവിന്റെ ബന്ധുക്കളെയും പോലീസ്‌ വിളിച്ചുവരുത്തിയട്ടുണ്ട്‌. നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ്‌ പോലീസ്‌ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്‌. 
മിഷേലിന്റെ മരണത്തിലെ ദൂരൂഹത നീക്കം ചെയ്യണമെന്നും അന്വേഷണത്തിലെ പോലീസ്‌ അനാസ്ഥയില്‍ പ്രതിഷേധിച്ചും ഇന്ന്‌ പിറവത്ത്‌ കടകള്‍ അടച്ചിട്ട്‌ ഹര്‍ത്താല്‍ ആചരിക്കും. പിറവം നഗരസഭ പരിധിയില്‍ ഇന്ന്‌ രാവിലെ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. ബുധനാഴ്‌ച സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട്‌ കാണാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്‌.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴചയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. പോലീസ്‌ സുഭാഷ്‌ പാര്‍ക്കിനു സമീപം മാര്‍ച്ച്‌ തടഞ്ഞു. 
പോലീസ്‌ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായി എന്ന്‌ മിഷേലിന്റെ വീട്ടില്‍ എത്തിയ എം.പി.സുരേഷ്‌ ഗോപി കുറ്റപ്പെടുത്തി. കാണാതായി എന്ന പരാതിയെ തുടര്‍ന്നു പോലീസ്‌ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ മിഷേല്‍ മരിക്കുകയില്ലായിരുന്നുവെന്നാണ്‌ ബന്ധുക്കളുടെ നിലപാട്‌. 

പോലീസിനെതിരെ ആരോപണവുമായി മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ്‌ അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ്‌ മിഷേലിന്റെ കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട്‌ പിറവത്ത്‌ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ്‌ ഷാജി വര്‍ഗീസാണ്‌ ഇക്കാര്യം പറഞ്ഞത്‌.
മിഷേലിന്റെ ദുരൂഹ മരണം െ്രെകംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സഭയെ അറിയിച്ചിരുന്നു. അനൂപ്‌ ജേക്കബ്‌ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി നല്‍കവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. വീഴ്‌ച വരുത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മാര്‍ച്ച്‌ ആറിനാണ്‌ മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പോലീസ്‌ നിഗമനം. എന്നാല്‍ കൊലപാതകമാണെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ