2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച


കൊച്ചി: സംയോജിത ആസ്‌തികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ രാജ്യ വ്യാപകമായി കഴിഞ്ഞയാഴ്‌ച 1269 നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു. വന്‍കിട, ചെറുകിട നഗരങ്ങളില്‍ സംഘടിപ്പിച്ച ഈ മേളകളിലൂടെ പൊതുജനങ്ങള്‍ക്ക്‌ പഴയ മോശമായ കറന്‍സി നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകളും നാണയങ്ങളും വിതരണം ചെയ്‌തു. സൗജന്യമായി നല്‍കുന്ന ഈ സേവനം പ്രയോജനപ്പെടുത്താന്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ വലിയ താല്‍പ്പര്യമാണ്‌ കാണിച്ചത്‌. ഏതാണ്ട്‌ 30,000 പേര്‍ പ്രയോജനപ്പെടുത്തിയ ഈ നാണയ വിനിമയ മേളകളിലൂടെ പത്തു രൂപ, അഞ്ചു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നീ നിരക്കുകളുള്ള ഏഴു കോടി രൂപ വരുന്ന നാണയങ്ങളാണ്‌ മാറ്റി നല്‍കിയത്‌. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ എന്നിവയുടെ 24 കോടി രൂപ മൂല്യം വരുന്ന പുതിയ കറന്‍സികളും ഇതിനോടൊപ്പം വിതരണം ചെയ്‌തിട്ടുണ്ട്‌. ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാലാകാലങ്ങളില്‍ ഇത്തരം നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌.  

ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാനുള്ള കരുതല്‍ കേന്ദ്രം

കുസാറ്റില്‍ നടന്ന ക്യാന്‍്‌കുര്‍ ഫൗണ്ടേഷന്റെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാനുള്ള കരുതല്‍ കേന്ദ്രം പദ്ധതിയുടെ ഉദ്‌ഘാടനം പി. രാജീവ്‌ നിര്‍വഹിക്കുന്നു. ഡോ. മോഹനന്‍ നായര്‍, ആര്‍ മാധവ്‌ ചന്ദ്രന്‍, വിനു വര്‍ഗീസ്‌, ഡോ. രേണു രാജ്‌, ഡോ. മേതില്‍ ദേവിക, ഗോപകുമാര്‍, എസ്‌. ഹരികുമാര്‍, മനോഹര്‍ പ്രഭു, വീമോള്‍ വര്‍ഗീസ്‌ എന്നിവര്‍ സമീപം. 

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ പ്രവര്‍ത്തന തന്ത്രങ്ങള്‍ മാറ്റുന്നു



കൊച്ചി: ഓഹരി വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സ്‌ അതിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ അഴിച്ചു പണിയും. 2016 സാമ്പത്തിക വര്‍ഷത്തെ പത്തു ശതമാനം വരുമാനം എന്നത്‌ 2020 ഓടെ 18-19 ശതമാനമായി ഉയര്‍ത്തുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. എല്ലാ കാലഘട്ടങ്ങളിലും ലാഭമുണ്ടാക്കാന്‍ കഴിവുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഇതിനായി ചെയ്യുക. മൂന്നു ഘട്ടങ്ങളായുള്ള ഈ നടപടികളുടെ ആദ്യ ഘട്ടമായ ചെലവു യുക്തിസഹമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുഖ്യ ബിസിനസുകള്‍ അല്ലാത്തവ വിറ്റൊഴിക്കുക എന്നതാണ്‌ രണ്ടാം ഘട്ടം. ഹൗസിങ്‌, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള മൊത്തവില്‍പ്പന മേഖലകളില്‍ ലാഭകരമായ വളര്‍ച്ച കൈവരിക്കുക എന്നതാണ്‌ സുപ്രധാനമായ മൂന്നാം ഘട്ടം. മികച്ചതും ലാഭകരവുമായ ബിസിനസ്‌ വളര്‍ത്തിയെടുക്കുക എന്നതാവും തങ്ങളുടെ തന്ത്രമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ്‌ ഡയറക്ടര്‍ ദിനനാഥ്‌ ദുബാഷി ചൂണ്ടിക്കാട്ടി. മൊത്തവില്‍പ്പന, ഹൗസിങ്‌, ഗ്രാമീണ ധനസഹായം തുടങ്ങിയ മേഖലകളില്‍ എല്‍.ആന്റ്‌ ടി ഫിനാന്‍സിനു മേല്‍ക്കൈ ലഭിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. അതിനിടെ ഇതുമായി ബന്ധപ്പെട്ട നീക്കത്തില്‍ ബോസ്‌റ്റണില്‍ നിന്നുള്ള ബെയിന്‍ കാപ്പിറ്റല്‍ എല്‍. ആന്റ്‌ ടി ഫിനാന്‍സ്‌ പുറത്തിറക്കിയ വാറണ്ടുകളില്‍ 300-350 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്‌. ഈ വാറണ്ടുകള്‍ ഘട്ടം ഘട്ടമായി ഇക്വിറ്റി ഓഹരികളാക്കി മാറ്റാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ദ സ്റ്റേജ്‌ രണ്ടാം സീസണ്‍ ആരംഭിച്ചു



കൊച്ചി : ഇന്ത്യയിലെ ഇംഗ്ലീഷ്‌ ഗായകരുടെ ഏറ്റവും മികച്ച സംഗീത മത്സര പരിപാടിയായ ദ സ്റ്റേജ്‌ രണ്ടാം സീസണ്‍ റിയാലിറ്റി ഷോയ്‌ക്ക്‌ തുടക്കമായി. എല്ലാ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉച്ചയ്‌ക്ക്‌ ഒരു മണിക്കും രാത്രി പത്തിനും കളേഴ്‌സ്‌ ഇന്‍ഫിനിറ്റിയിലാണ്‌ രാജ്യത്തെ ഇംഗ്ലീഷ്‌ സംഗീതപ്രേമികളുടെ ഇഷ്‌ട പരിപാടിയായ ദ സ്റ്റേജ്‌ സീസണ്‍ 2 അരങ്ങേറുക.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 6000-ത്തിലേറെ മത്സരാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ തലങ്ങളിലെ ഒഡീഷനുശേഷം 50 പേരെ തെരഞ്ഞെടുത്തു. തുടര്‍ന്ന്‌ 22 പേരുടെ ചുരുക്ക പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളാണ്‌ മാറ്റുരച്ചത്‌.
വിശാല്‍ ദഡ്‌ലാനി, എഹ്‌സാന്‍ നൂറാനി, മോണിക്ക ദോഗ്ര, ദേവ്‌രാജ്‌ സന്യാല്‍ എന്നിവരാണ്‌ വിധികര്‍ത്താക്കള്‍. ഇനിയുള്ള ഓരോ ആഴ്‌ചകളിലും രണ്ട്‌ മത്സരാര്‍ത്ഥികള്‍ വീതം എലിമിനേറ്റ്‌ ചെയ്യപ്പെടും.
ഇന്ത്യന്‍ യുവാക്കള്‍ വളരെ കഴിയുള്ളവരും ലോകവേദികളില്‍ ശോഭിക്കാന്‍ പ്രാപ്‌തിയുള്ളവരുമാണെന്ന്‌ ദ സ്റ്റേജ്‌ സീസണ്‍ 2-നെ പരാമര്‍ശിച്ച്‌ എ.ആര്‍.റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞ അവസരങ്ങള്‍ മാത്രം ലഭിക്കുന്ന ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ ദ സ്റ്റേജ്‌ വലിയൊരു അനുഗ്രഹമാണെന്ന്‌ ഉദയ്‌ ബെനഗലും അഭിപ്രായപ്പെട്ടു.
ദ സ്റ്റേജിന്റെ ആദ്യ സീസണില്‍ രാജ്യത്തെ ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ തങ്ങളുടെ കഴിവ്‌ തെളിയിക്കാനുള്ള അവസരമൊരുക്കുകയും ലോകനിലവാരത്തിലുള്ള ഒരു കൂട്ടം ഗായകരെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സീസണില്‍ ഓണ്‍ലൈന്‍ അപേക്ഷ വഴിയും ഓണ്‍ ഗ്രൗണ്ട്‌ ഓഡിഷന്‍ വഴിയും കൂടുതല്‍ ഗായകരെ കണ്ടെത്താനും രാജ്യത്തെ മികച്ച പ്രതിഭകളെ അവതരിപ്പിക്കാനും കഴിഞ്ഞുവെന്ന്‌ വിശാല്‍ ദഡ്‌ലാനി പറഞ്ഞു.
ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ സമാനതകളില്ലാത്ത വേദിയൊരുക്കുകയും അതുവഴി രാജ്യത്തെ ഏറ്റവും മികച്ച ശബ്ദത്തിനുടമയെ കണ്ടെത്തുകയുമാണ്‌ ദ സ്റ്റേജ്‌ എന്ന്‌ എഹ്‌സാന്‍ നൂറാനി പറഞ്ഞു.  

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഇന്റര്‍നെറ്റില്‍ ഇഷ്‌ടതാരങ്ങളെ തിരഞ്ഞാല്‍ പണികിട്ടും




കൊച്ചി : ഇന്റര്‍നെറ്റില്‍ ഇഷ്‌ടതാരങ്ങളെ തിരയുമ്പോള്‍ പണികിട്ടാതെ സൂക്ഷിക്കുക. വൈറസുകളും മാല്‍വെയറുകളും ആക്രമണോത്സുകരായി കാത്തിരിപ്പുണ്ടാകും. ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്‌ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.
ഇന്റര്‍നെറ്റില്‍ കാവ്യ മാധവനെ തിരയുമ്പോഴാണ്‌ വൈറസ്‌, മാല്‍വെയര്‍ ആക്രമണ സാധ്യത ഏറ്റവും കൂടുതലെന്ന്‌ മക്‌ഫെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കാവ്യ മാധവനാണ്‌ ഒന്നാം സ്ഥാനത്ത്‌.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന നടന്‍ ജയസൂര്യയെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ കാവ്യ ഈ വര്‍ഷം ഒന്നാമതെത്തിയത്‌. കഴിഞ്ഞവര്‍ഷം കാവ്യ 6-ാം സ്ഥാനത്തായിരുന്നു. 2015 ല്‍ രണ്ടാമതായിരുന്ന നിവിന്‍ പോളി ഇക്കുറി മൂന്നാമതാണ്‌. 2015 ല്‍ ഏഴാം സ്ഥാനത്തായിരുന്ന മഞ്‌ജുവാര്യര്‍ നാലമതെത്തിയിട്ടുണ്ട്‌. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാര്‍വതി ഈ വര്‍ഷം പട്ടികയില്‍ ആദ്യമായി ഇടംനേടിയ നയന്‍താരയ്‌ക്കൊപ്പം അഞ്ചാംസ്ഥാനം പങ്കിട്ടു.
പ്രിയതാരങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ എന്നിവയെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന മക്‌ഫെയുടെ 10-ാമത്‌ സര്‍വേയാണിത്‌.
ബ്രോഡ്‌ബാന്‍ഡിന്റെ വ്യാപ്‌തി വര്‍ധിച്ചതിനാല്‍ അവാര്‍ഡുകള്‍, ടിവി ഷോകള്‍, ചലച്ചിത്ര വിശേഷങ്ങള്‍, പുതിയ ആല്‍ബങ്ങള്‍, താരവിശേഷങ്ങള്‍ എന്നിവ അറിയാനായി പ്രേക്ഷകര്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്‌. ഇതിനൊപ്പം തന്നെ ഹാക്കര്‍മാരുടെ സ്വാധീനവും വര്‍ധിച്ചിട്ടുണ്ട്‌. ആരാധകരുടെ പാസ്‌ വേര്‍ഡും വ്യക്തിഗത വിവരങ്ങളും വൈറസുള്ള സൈറ്റുകളിലൂടെ അവര്‍ മോഷ്‌ടിക്കുകയും ചെയ്യുന്നു.
രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്‌. ഇതിനെതിരെ ഉപഭോക്താക്കളെ സംരക്ഷിക്കുകയും ഓണ്‍ലൈന്‍ ഉപയോഗം കുറ്റമറ്റതാക്കുകയും ആണ്‌ മക്‌ഫെയുടെ ഉദ്ദേശ്യം. ഗോസിപ്പുകളുള്‍പ്പെടുന്ന വൈറസുകള്‍ അടങ്ങിയ ഫയല്‍ സൃഷ്‌ടിക്കാനായി സൈബര്‍ ക്രിമിനലുകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്‌ സിനിമാതാരങ്ങളെയാണ്‌. 


ഏറ്റവും കൂടുതല്‍ റിസ്‌ക്‌ കവറേജുള്ള ഈ വര്‍ഷത്തെ ആദ്യ 12 താരങ്ങളില്‍ കാവ്യാമാധവന്‍ (11.00%), ജയസൂര്യ (10.33%), നിവിന്‍ പോളി (09.33%), മഞ്‌ജുവാര്യര്‍ (08.33%), പാര്‍വതി (08.17%), നയന്‍താര (08.17%), നമിത പ്രമോദ്‌ (07.67%), മമ്മൂട്ടി (07.50%), പൃഥ്വിരാജ്‌ (07.33%), റീമ കല്ലിങ്കല്‍ (07.17%) സായി പല്ലവി (07.00%), 
ഇഷ തല്‍വാര്‍ (07.00%) എന്നിവര്‍ ഉള്‍പ്പെടുന്നു.

2016, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കൊച്ചി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത്‌ സജീവമാകുന്നു


മതസ്‌പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങല്‍ പീസ്‌ സ്‌കൂളിനെതിരെ നടപടി


ഹരിശ്രീ കുറിച്ച്‌ കുരുന്നുകള്‍ ഇന്ന്‌ അക്ഷരമുറ്റത്തേക്ക്‌.


കൊച്ചി: ഇന്ന്‌ വിജയദശമി. ഹരിശ്രീ കുറിച്ച്‌ കുരുന്നുകള്‍ ഇന്ന്‌ അക്ഷരമുറ്റത്തേക്ക്‌. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നത്‌. കൊല്ലൂരിലും തുഞ്ചന്‍പറമ്‌ബിലും പുലര്‍ച്ചെ മൂന്ന്‌ മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ്‌ കുരുന്നുകള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നത്‌.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിദ്ധിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന്‌ കുരുന്നുകളാണ്‌ ഇത്തവണയും എത്തിച്ചേര്‍ന്നിരിക്കുന്നത്‌. പുലര്‍ച്ചെ 3 മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.

മുഖ്യ തന്ത്രി രാമചന്ദ്ര അഡികയുടെ കാര്‍മികത്വത്തിലാണ്‌ ചടങ്ങുകള്‍ നടക്കുന്നത്‌. ഇന്ന്‌ നടക്കുന്ന വിജയോത്സവത്തോടെ ഒന്‍പത്‌ നാള്‍ നീണ്ട്‌ നില്‍ക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്‌ സമാപനമാകും.