2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ബിനാലെ കലാസാംസ്‌കാരിക ടൂറിസത്തിന്‌ പുത്തന്‍ പ്രതീക്ഷ കേന്ദ്ര ടൂറിസം സെക്രട്ടറി







കൊച്ചി: കൊച്ചിമുസിരിസ്‌ ബിനാലെ മൂന്നാം ലക്കമാകുമ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവ്‌ അത്ഭുതപ്പെടുത്തുന്നതാണെന്ന്‌ കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ്‌ സുറ്റ്‌ഷി പറഞ്ഞു. ബിനാലെ സന്ദര്‍ശിക്കുന്നതിനായി ഫോര്‍ട്ട്‌ കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക ടൂറിസത്തിന്‌ പുത്തന്‍ പ്രതീക്ഷയാണ്‌ ബിനാലെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ രണ്ടാം ലക്കത്തില്‍ തന്നെ അഞ്ചു ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ച്‌ ഇവര്‍ ആര്‍ട്ട്‌ ടൂറിസ്റ്റുകളാണ്‌. ബിനാലെ പോലുള്ള പ്രദര്‍ശനങ്ങളില്‍ വിദേശികളുള്‍പ്പെടെയുള്ളവരെത്തുന്നത്‌ പ്രതീക്ഷ നല്‍കുന്നു. ആസ്‌പിന്‍ വാളിലെ പ്രതിഷ്‌ഠാപനങ്ങള്‍ കൂടുതല്‍ കലാസ്വാദകരെ ഇങ്ങോട്ടാകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനകത്തെയും പുറത്തെയും സന്ദര്‍ശകരെ കൂടാതെ വലിയൊരു പങ്ക്‌ വിദേശികളും ബിനാലെയ്‌ക്കെത്തുന്നത്‌ ശുഭസൂചനയാണ്‌ നല്‍കുന്നത്‌. ടൂറിസം രംഗത്തെ വരുമാനത്തില്‍ ഇത്‌ ഗണ്യമായ വര്‍ധനവ്‌ ഉണ്ടാക്കും. ഇത്തരം സംരംഭങ്ങള്‍ക്കായി സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷമാണ്‌ വിനോദ്‌ സുറ്റ്‌ഷി കൊച്ചിയില്‍ ബിനാലെ കാണാനെത്തിയത്‌.

പ്രശസ്‌ത സാഹിത്യകാരനും കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റുമായ കെ എല്‍ മോഹനവര്‍മ്മ കുടുംബത്തോടൊപ്പമാണ്‌ ബിനാലെ കാണാനെത്തിയത്‌. രാജാ രവിവര്‍മ്മയുടെ പരമ്പരയില്‍ പെട്ടവരാണ്‌ മോഹനവര്‍മ്മയുടെ പേരക്കുട്ടികള്‍. അവരും അദ്ദേഹത്തോടൊപ്പം ബിനാലെ കാണാനെത്തിയിരുന്നു. ബിനാലെയിലെ ശബ്ദ പ്രദര്‍ശനങ്ങളാണ്‌ തന്നെ ഏറെ ആകര്‍ഷിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പില്‍ക്കാലത്തെ ബിനാലെ പ്രദര്‍ശനങ്ങളില്‍ നിന്ന്‌ സമകാലീന കലയുടെ വ്യത്യസ്‌തമായ വശം മൂന്നാം ലക്കം കാട്ടിത്തരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

ബിനാലെയിലെ കാഴ്‌ചകള്‍ പണം കൊണ്ടളക്കാന്‍ സാധ്യമല്ല. ബിനാലെ പ്രദര്‍ശനങ്ങളിലൂടെ ഭാവി തലമുറയ്‌ക്ക്‌ കിട്ടുന്ന പ്രചോദനം വിലമതിക്കാനാകാത്തതാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടു ദിവസം ബിനാലെ സന്ദര്‍ശനം നിര്‍ബന്ധമാക്കാന്‍ സ്‌കൂളധികൃതര്‍ തയ്യാറാകണം. സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം യുവാക്കള്‍ക്ക്‌ നല്‍കാന്‍ സാധിക്കുമെന്നതാണ്‌ ഇതിന്റെ വിജയമെന്നും മോഹനവര്‍മ്മ പറഞ്ഞു. 

മനസിലെ നിറങ്ങള്‍ കടലാസില്‍ പകര്‍ത്താം, കുട്ടികള്‍ക്ക്‌ പടം വരയ്‌ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍




കൊച്ചി: കൊച്ചിമുസിരിസ്‌ ബിനാലെ പ്രദര്‍ശനത്തിന്റെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെ മാവിന്‍ചുവട്ടില്‍ എപ്പോഴും ഒരാള്‍ക്കൂട്ടം കാണാം. കുട്ടികള്‍ക്ക്‌ തങ്ങളുടെ മനസിലുള്ളതെന്തും വരക്കാനായി ബിനാലെ ഒരുക്കിയതാണ്‌ ഈ വേദി.

അവധിക്കാലം തുടങ്ങിയതോടെ ബിനാലെ വേദികളില്‍ ക്രമാതീതമായ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഗൗരവമേറിയ പ്രദര്‍ശനങ്ങള്‍ക്കിടയിലും കുട്ടിക്കളിയ്‌ക്ക്‌ അരങ്ങൊരുക്കുകയാണ്‌ ബിനാലെയുടെ സംരംഭമായ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍(എബിസി). ഏതു കുട്ടിയ്‌ക്കും ഇവിടെ വന്ന്‌ വരയ്‌ക്കാം. കടലാസും ക്രയോണ്‍സുമെല്ലാം സൗജന്യമായി നല്‍കുന്ന പരിപാടിയ്‌ക്ക്‌ പ്രത്യേക നിരക്ക്‌ ഈടാക്കുന്നില്ല.

പ്രായമൊന്നും ഈ കുട്ടികള്‍ക്ക്‌ ബാധകമല്ല. രണ്ടു വയസുകാര്‍ മുതല്‍ പതിന്നാല്‌ വയസുവരെയുള്ള കുട്ടികള്‍ ഇവിടെ ചിത്രരചന നടത്തുന്നുണ്ട്‌. ഏറിയും കോണിയുമുള്ള കുട്ടിവര മുതല്‍ ഗൗരവമുള്ള, ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ച ഭാവി വാഗ്‌ദാനങ്ങള്‍ വരെ ഇവിടെയെത്തിയിരുന്നു.

അറിഞ്ഞു കൊണ്ടോ, അറിയാതെയോ കുട്ടികള്‍ സ്വയം തിരിച്ചറിയുന്നത്‌ ഇത്തരം വരകളിലൂടെയാണെന്ന്‌ എബിസി തലവന്‍ മനു ജോസ്‌ പറയുന്നു. മനസില്‌ തോന്നുന്നതെന്തും കുട്ടികള്‍ക്ക്‌ ഇവിടെ വരയ്‌ക്കാം. ബിനാലെ പോലുള്ള അന്താരാഷ്ട്ര വേദിയില്‍ കുട്ടികളുടെ കഴിവ്‌ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ്‌ ഇത്‌.
ഡിസംബര്‍ 26 തിങ്കളാഴ്‌ച മുതലാണ്‌ ആസ്‌പിന്‍വാള്‍ ഹൗസില്‍ ഈ പരിപാടി തുടങ്ങിയത്‌. ഇതിനകം തന്നെ ആയിരത്തിലധികം കുട്ടികള്‍ ഇവിടെ ചിത്രം വരച്ചിട്ടുണ്ട്‌. 

പ്രധാനവേദിയില്‍ ഒരു പവലിയന്‍ ഉണ്ടെങ്കിലും മാവിന്‍ചുവട്ടിലെ തണലിലാണ്‌ കുട്ടികള്‍ക്ക്‌ പടം വരയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയത്‌. തിങ്കളാഴ്‌ച പരിപാടി തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പടം വരയ്‌ക്കാന്‍ കുട്ടികള്‍ തിരക്കു കൂട്ടിത്തുടങ്ങി.
വെള്ളിയാഴ്‌ച വൈകുന്നേരം 3.30 ന്‌ കുട്ടികള്‍ക്കായി കഥപറച്ചിലും ആസ്‌പിന്‍വാള്‍ ഹൗസിലെ പവലിയനില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

വരും ദിവസങ്ങളില്‍ കുട്ടികളുടെ അഭിരുചിയ്‌ക്കൊത്ത്‌ വിവിധ സാമഗ്രികള്‍ നല്‍കാനുദ്ദേശിക്കുന്നുണ്ടെന്ന്‌ മനു ജോസ്‌ പറഞ്ഞു. കളിമണ്‍ പ്രതിമ നിര്‍മ്മാണം, ബില്‍ഡിംഗ്‌ ബ്ലോക്‌സ്‌ എന്നിവയും കുട്ടികള്‍ക്ക്‌ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡില്‍ കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ അവധിക്കാല പരിശീലനക്കളരിയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.


2016, ഡിസംബർ 28, ബുധനാഴ്‌ച

കൊച്ചിയിലെ റോക്ക്‌ ബാന്‍ഡ്‌ മദര്‍ജെയ്‌നും കാസിയോയും കൈകോര്‍ക്കുന്നു




കൊച്ചി : ജാപ്പനീസ്‌ ഇലക്ട്രോണിക്‌സ്‌ കമ്പനിയായ കാസിയോ കൊച്ചിയിലെ പ്രമുഖ റോക്ക്‌ ബാന്‍ഡായ മദര്‍ജെയ്‌നുമായി കൈകോര്‍ക്കുന്നു. സംഗീതത്തില്‍ നവപ്രതിഭകളെ വളര്‍ത്തുന്നതിനും സംഗീതപഠനം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ്‌ ഈ കൂട്ടുകെട്ട്‌.
കാസിയോയുടെ സംഗീത ഉപകരണങ്ങളുടെ ശബ്ദമികവ്‌ ഇനി മദര്‍ജെയ്‌ന്‍ ബാന്‍ഡിന്റെ ആരാധകര്‍ക്ക്‌ അനുഭവിക്കാനാകും. മദര്‍ജെയ്‌നുമായി സഹകരിച്ച്‌ നവ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ കാസിയോ സംഘടിപ്പിക്കും. 
ഏറ്റവും മിടുക്കരായ കലാകാര�ാരില്‍ നിന്ന്‌ സംഗീതത്തെ കൂടുതല്‍ അടുത്തറിയാനും ഈ മേഖലയില്‍ അവസരങ്ങള്‍ നേടാനും പുതുമുഖങ്ങള്‍ക്ക്‌ ഇതിലൂടെ കഴിയും.
സംഗീതപ്രേമികളായ യുവതലമുറയ്‌ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനും സംഗീതപരിശീലനം നല്‍കുന്നതിനുമുള്ള വേദികയാണ്‌ കാസിയോയും മദര്‍ജെയ്‌നും ചേര്‍ന്നൊരുക്കുന്നതെന്ന്‌ കാസിയോ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ കുല്‍ഭുഷന്‍ സേത്ത്‌ പറഞ്ഞു.
1996-ല്‍ രൂപീകൃതമായ മദര്‍ജെയ്‌ന്‍ ഇതിനകം രണ്ട്‌ സ്റ്റുഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. 2002-ല്‍ റിലീസ്‌ ചെയ്‌ത ഇന്‍സെയ്‌ന്‍ ബയോഗ്രഫി, ഇന്ത്യന്‍ റോക്‌സില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആല്‍ബമാണ്‌. മക്‌തബ്‌ ആണ്‌ 2008-ല്‍ പുറത്തിറങ്ങിയ ആല്‍ബം. 

പുതുവര്‍ഷരാവില്‍ കൊച്ചിക്ക്‌ ആവേശമാകാന്‍ പപ്പാഞ്ഞി ഒരുങ്ങുന്നു




കൊച്ചി: ഡിസംബര്‍ 31 രാത്രി 12ന്‌, 2016 അവസാനിച്ച്‌ 2017ലേക്ക്‌ കടക്കുന്ന നിമിഷത്തെ ആഹ്ലാദഭരിതമാക്കാന്‍ പപ്പാഞ്ഞി ഒരുങ്ങുകയാണ്‌. ഇത്തവണയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നിയോഗിച്ച കലാകാരന്‍മാരുടെ നേതൃത്വത്തിലാണ്‌ കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായ പപ്പാഞ്ഞി ഒരുങ്ങുന്നത്‌. 

37 അടി നീളമുള്ള കൂറ്റന്‍ രൂപമാണ്‌ ഇത്തവണ പപ്പാഞ്ഞിക്ക്‌. ശില്‍പികളായ കെ. രഘുനാഥനെയും കെ.ജി.ആന്റോയെയുമാണ്‌ പപ്പാഞ്ഞി നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കാന്‍ ബിനാലെ അധികൃതര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്‌. ഇവരുടെ നേതൃത്വത്തില്‍ കലാകാരന്മാരും തൊഴിലാളികളുള്‍പ്പെടെ ഇരുപതോളം പേരാണ്‌ കൂറ്റന്‍ പപ്പാഞ്ഞിക്കു ജീവന്‍ പകരാന്‍ രാപകല്‍ പണിയെടുക്കുന്നത്‌. 

അഞ്ചു ദിവസം മുന്‍പാണ്‌ നിര്‍മാണം തുടങ്ങിയത്‌. ഐഎന്‍സ്‌ ദ്രോണാചാര്യയുടെ സമീപം സ്വകാര്യ ഭൂമിയിലാണ്‌ ഇത്തവണ തയാറാക്കുന്നത്‌.. പപ്പാഞ്ഞി കത്തിക്കുന്ന കടലോരത്തിന്‌ സമീപമാണിത്‌. ലോകത്ത്‌ കൊച്ചിയില്‍ മാത്രമാണ്‌ പുതുവര്‍ഷത്തെ പപ്പാഞ്ഞി കത്തിച്ചു വരവേല്‍ക്കുന്നത്‌. ജാതമതഭേദമില്ലാതെ ജനങ്ങള്‍ സാക്ഷികളാകാന്‍ ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്തു വന്നുചേരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പപ്പാഞ്ഞി കത്തിച്ച കടലോരം കടലെടുത്തു പോയതിനാല്‍ ഇത്തവണ ബാസ്റ്റ്യന്‍ ബംഗ്ലാവിനും കൊച്ചിന്‍ ക്ലബിനും സമീപത്തെ കടലോരത്തായിരിക്കും കത്തിക്കുകയെന്ന്‌ കൊച്ചിന്‍ കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി വി.ഡി.മജീന്ദ്രന്‍ അറിയിച്ചു.

ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്ത്‌ തിങ്ങിക്കൂടുന്ന ആയിരങ്ങള്‍ ആട്ടവും പാട്ടവുമായി ആഘോഷത്തിലായിരിക്കും. കൃത്യം പന്ത്രണ്ടാകുമ്പോള്‍ പപ്പാഞ്ഞിക്കു തീകൊടുക്കും. ആ തീവെട്ടത്തിലാണ്‌ പുതുവര്‍ഷത്തിന്റെ പുതുപ്രകാശത്തെ ഫോര്‍ട്ട്‌ കൊച്ചി വരവേല്‍ക്കുന്നത്‌. കൊച്ചിയിലെ പോര്‍ച്ചുഗീസ്‌, ഡച്ച്‌ ഇംഗ്ലീഷ്‌ അധിനിവേശ ഭരണത്തിന്റെ ബാക്കിപത്രമായാണ്‌ പപ്പാഞ്ഞിയുടെ പിറവി. പപ്പാഞ്ഞി ഒരു പോര്‍ച്ചുഗീസ്‌ വാക്കാണ്‌. അപ്പൂപ്പന്‍ എന്ന്‌ അര്‍ഥം. അത്‌ വിട പറഞ്ഞു പോകുന്ന കാലത്തെയാണു സൂചിപ്പിക്കുന്നതെന്നു പറയാം. 

എണ്‍പതുകള്‍ മുതലാണ്‌ പപ്പാഞ്ഞി കത്തിക്കല്‍ ഉല്‍സവം പോലെ ഫോര്‍ട്ട്‌ കൊച്ചി ആഘോഷിച്ചു തുടങ്ങിയത്‌. കൊച്ചിമുസിരിസ്‌ ബിനാലെയ്‌ക്കു തുടക്കമായതിനു ശേഷം ബിനാലെ ഫൗണ്ടേഷന്‍ പപ്പാഞ്ഞി നിര്‍മാണത്തിനു കലാകാരന്‍മാരെ നിയോഗിച്ചു. ഇത്‌ അതിന്‌ കലാപരമായ മാനം നല്‍കി.

പപ്പാഞ്ഞിയുടെ വ്യത്യസ്‌ത മാതൃകയാണ്‌ ഇത്തവണ സൃഷ്ടിക്കുന്നത്‌. കോട്ടും ഷൂവും ചുരുട്ടും തൊപ്പിയുമൊക്കെ വ്യത്യസ്‌തമായിരിക്കുമെന്നും ശില്‍പികള്‍ പറഞ്ഞു. ഭീമന്‍ ഇരുമ്പു ചട്ടക്കൂടുണ്ടാക്കി അഞ്ചടി ഉയരമുള്ള തട്ടിലുറപ്പിച്ചാണ്‌ നിര്‍മ്മാണം. ഇതില്‍ ചണനൂലും തുണിയും ചുറ്റിയെടുത്ത്‌ പരിസ്ഥിതിസൗഹൃദപരമായ വസ്‌തുക്കളുപയോഗിച്ചുള്ള വേഷവിധാനങ്ങളുമണിയിക്കുന്നു. 

ഇത്തവണ ആദ്യമായി കടലിന്റെ പശ്ചാത്തലത്തിലേക്ക്‌ പപ്പാഞ്ഞി ഇറക്കിവയ്‌ക്കുകയാണെന്നും രഘുനാഥ്‌ പറഞ്ഞു. വിദേശികളായ കാണികള്‍ക്കു കൂടി മതിപ്പു തോന്നുന്ന രീതിയില്‍ ആധികാരികമായായിരിക്കും പപ്പാഞ്ഞിക്കോലം.
പപ്പാഞ്ഞിയെ സാന്താക്ലോസ്‌ ആയി പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും സാന്തായുമായി ഒരു ബന്ധവുമില്ല. 

2016, ഡിസംബർ 13, ചൊവ്വാഴ്ച

സര്‍വ്വകലാശാല നൃത്തവിഭാഗം മേധാവിയുടെ പി.എച്ച്‌.ഡി. പ്രബന്ധം കോപ്പിയടി


.

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകാലശാലയിലെ നൃത്തവിഭാഗം മേധാവിയും ഭരത നാട്യം അധ്യാപകനുമായ ഡോക്ടര്‍ വേണുഗോപാലന്‍ നായര്‍ സി. പി.എച്ച്‌.ഡി. യ്‌ക്കായി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം കോപ്പിയെന്ന്‌ റിസര്‍ച്ചര്‍ ഇന്‍ ഡാന്‍സ്‌ ആന്റ്‌ കംപാരിറ്റീവ്‌ ലിറ്ററേച്ചര്‍ ഡോ. എസ്‌.മേഘ വ്യക്തമാക്കി. ഞാന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ഗവേഷണ രംഗത്ത്‌ പ്ലേജറിസം (Plagiarism) എന്ന്‌ വിശേഷിപ്പിക്കുന്ന ഗുരുതര കുറ്റമാണ്‌ വേണുഗോപാലന്‍ നായര്‍ ചെയ്‌തിരിക്കുന്നത്‌. 2008-ല്‍ കാലടി സര്‍വ്വകാലശാലയില്‍ തന്നെ സമര്‍പ്പിക്കുകയും 2009-ല്‍ ഡോക്ടറേറ്റ്‌ ലഭിക്കുകയും ചെയ്‌ത പ്രബന്ധമാണ്‌ സൂക്ഷ്‌മ പരിശോധനയില്‍ 90 ശതമാനത്തോളം കോപ്പിയടിച്ചതാണെന്ന്‌ വ്യക്തമായിട്ടുള്ളത്‌. എ ക്രിട്ടിക്കല്‍ സ്റ്റഡി ഓഫ്‌ ഭരതനാട്യമുദ്ര ഇന്‍ ദ ലൈറ്റ്‌ ഓഫ്‌ കരണാസ്‌ ഇന്‍ നാട്യശാസ്‌ത്ര (A Critical Study of Bharatha - Ntaya Mudra In The Light of Karanas In Ntayasastra) എന്ന ടൈറ്റിലിലാണ്‌ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്‌. പിന്നീടത്‌ മുദ്രാസ്‌ ഇന്‍ ഭരതനാട്യം എന്ന പേരില്‍ പുസ്‌തക മായും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

ബിബ്ലിയോഗ്രാഫിയും അപ്പെന്റിക്‌സും ഒഴിവാക്കിയാല്‍ 214 പേജാണ്‌ ഗവേഷണ പ്രബന്ധമായുള്ളത്‌. ചില അധ്യായങ്ങളിലെ റഫറന്‍സും എന്‍ഡ്‌ നോട്ട്‌സും കഴിച്ചാല്‍ എട്ട്‌ അധ്യായങ്ങളില്‍ 210 പേജിലാണിത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ഇതില്‍ 192 പേജും മറ്റുള്ളവരുടെ പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ചിരിക്കുന്നതാണ്‌. 

സ്വന്തമായി ആമുഖമോ, നിഗമനമോ തലക്കെട്ടില്‍ പറയുന്ന കാര്യങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന മറ്റെന്തെങ്കിലുമോ പ്രബന്ധത്തിലില്ല. ഗവേഷണ വിഷയം നാട്യശാസ്‌ത്രത്തിലെ കരണങ്ങളുടെ വെളിച്ചത്തില്‍ ഭരതനാട്യ മുദ്രകളുടെ നിരൂപാണാത്മക പഠനം, എന്നാതായിട്ടും, പ്രബന്ധത്തില്‍ ഒരിടത്തും ഇത്തരമൊരു ചര്‍ച്ചയോ പഠനമോ കാണാന്‍ കഴിയുന്നില്ല. അതായത്‌, നാട്യശാസ്‌ത്രത്തിലെ കരണങ്ങളില്‍ (108 നൃത്തകരണങ്ങളില്‍) ഉപയോഗിക്കുന്ന മുദ്രകളെ പ്രത്യേകം കണ്ടെത്തുകയോ, അവയില്‍ ഭരതനാട്യത്തില്‍ ഉപയോഗിച്ച്‌ വരുന്നവ ഏതാണെന്ന്‌ വേര്‍തിരിക്കുകയോ ചെയ്‌തിട്ടില്ല. ഇത്‌ മാത്രമല്ല ഭരതനാട്യത്തില്‍ പ്രയോഗിക്കുന്ന അടിസ്ഥാന മുദ്രകളായ നന്ദികേശ്വര-വിരചിതമായ അഭിനയ ദര്‍പ്പണത്തിലെ അസംയുത - സംയുത മുദ്രകളെക്കുറിച്ച്‌ (Single and combined hand gestures in Abhinayadarpana of Nandikeswara) യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.
ഭരതനാട്യം എന്ന വിഷയത്തില്‍ ട്യൂട്ടര്‍ ആയിരുന്ന വേണുഗോപാലന്‍ നായര്‍ ഉയര്‍ന്ന തസ്‌തികയിലേക്ക്‌ (യു.ജി.സി. ശമ്പളം ലഭിക്കുന്ന അസി. പ്രൊഫസര്‍ തസ്‌തികയിലേക്ക്‌) മാറ്റം നേടുന്നതിനായി തയ്യാറാക്കി, സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച്‌, ഡോക്ടറേറ്റ്‌ നേടിയ പി.എച്ച്‌.ഡി. പ്രബന്ധമാണിത്‌. 

പഠനത്തിന്‌ ഉപയോഗിച്ചതായി പറയുന്ന 47 പുസ്‌തകങ്ങളില്‍ ഭരതനാട്യത്തെ സംബന്ധിച്ച്‌ ഒരു പുസ്‌തകം പോലും ഇല്ല. പല പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ച കാര്യങ്ങള്‍ ഗവേഷണ വിഷയവുമായി ബന്ധപ്പെടുത്താതെ വെറുതെ അവതരിപ്പി ക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെ്‌ന്നും ഡോ.എസ്‌ മേഘ പറഞ്ഞു.