2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നിലാവിന്റെ നിരം

നിലാവ്‌കാടിനെ കോണ്‍ക്രീറ്റിനെ ,പഞ്ചലോഹങ്ങളെ
മണ്ണിനെ, മനസ്സിനെ, മരവിക്കുമോര്‍മ്മയെ
പുളിയെ,പിലാവിനെ , നീലക്കടമ്പിനെ
യൗവന വാര്‍ധക്യങ്ങളെ
ഒന്നുപോലാശ്‌ളേഷിപ്പൂ , പടരുന്നൂ
വീഥിയില്‍, വാക്കില്‍,ജീവനില്‍
നിലാവിന്‍ തിളക്കം

നിലാവ്‌
പ്രേതങ്ങളുടെ പുതപ്പാകുന്നു
വിധവയ്‌ക്ക്‌ തുണയാകുന്നു
ശിലകളെ ശില്‌പങ്ങളാക്കും അഗ്നിയാകുന്നു.
ചിതയ്‌ക്ക്‌ മെഴുതിരി, നിലാവ്‌-
ഇരുളുന്ന കടലിന്റെ നന്മ

നിലാവ്‌
മഴയുടെ ചിരിയാകുന്നു
ജലത്തിന്റെ പ്രണയമാകുന്നു,വെറും ഭംഗിയാകുന്നു.
നിലാവ്‌ എന്റെ പൊള്ളും മനസ്സിന്റെ ഇത്തിരിയടങ്ങളില്‍
ഇത്തിരി നേരങ്ങളിലൊരു
തണുസ്‌പര്‍ശമാകുന്നു.

ഈ നിലാവില്‍ നഗ്നരായ്‌ നില്‌ക്കെ
ഈ നിലാവില്‍ ആഴ്‌നു നാം നില്‌ക്കെ
ഈ യുഗത്തിന്റെ ചോദ്യമൊരു-
വേതാളമായ്‌ വാ പിളര്‍ക്കുന്നു.
നിലാവിന്റെ നിറമേത്‌

വിലക്കുകള്‍ക്കപ്പുറം
കനികള്‍ ഭുജിച്ചവര്‍
വിക്രമാദിത്യനു പിന്മുറക്കാര്‍
ഞങ്ങള്‍ പതറാവതല്ല
വെയില്‍ തളര്‍ന്നു വെയിലാകും നിറം
മഴയിലലിഞ്ഞ്‌ മഴയാകും നിറം
മഞ്ഞിനേക്കാള്‍ മൂകമായ്‌
അമ്മപോള്‍ ആര്‍ദ്രയാകും നിറം
നിദ്രയിലെന്റെ കണ്ണിയെറിയും
ഉണര്‍ന്ന്‌ തേടുമ്പോഴെവിടെയോ മറയും
ഒരു നിറം
ഇനിയുമുയര്‍കൊള്ളേണ്ടൊരു
വാക്കിന്റെ വാഴ്‌വിന്റെ എട്ടാം നിറം