2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ജിസിഡിഎ ബജറ്റ്‌ മിനി ട്രെയിന്‍,സ്‌കൈവാക്ക്‌,കലൂര്‍ മാര്‍ക്കറ്റിന്റെ നവീകരണം 170 കോടിയുടെ വികസനപദ്ധതികള്‍



കൊച്ചി: കൊച്ചിയെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിരവധി പദ്ധതികളുമായി ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബജറ്റ്‌ പ്രഖ്യാപിച്ചു.
മെട്രോ റെയിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മിനി ട്രെയിന്‍, മറൈന്‍ഡ്രൈവില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ്‌. സ്‌കൈവാക്ക്‌ എന്നിവയോടൊപ്പം നാശോത്മുഖമായി കിടക്കുന്ന മണപ്പാട്ടി പറമ്പിനടുത്ത കലൂര്‍ പൊതുമാര്‍ക്കറ്റിന്റെ നവീകരണം തുടങ്ങിയ ഒരുഡസനോളം വരുന്ന പദ്ധതികളാണ്‌ ജിസിഡിഎ നടപ്പാക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌.

അടിസ്ഥാന സൗകര്യവികസനത്തിനും വിനോദസഞ്ചാരമേഖലക്കും പ്രാമുഖ്യം നല്‍കുന്നതാണ്‌ ജിസിഡിഎയുടെ 2015-16 ബജറ്റ്‌. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മിനിട്രെയിന്‍, സ്‌കൈ വാക്ക്‌ , മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ്‌ തുടങ്ങിയ പദ്ധതികളാണ്‌ പുതിയ സാമ്പത്തികവര്‍ഷത്തില്‍ ജിസിഡിഎ നടപ്പിലാക്കാനൊരുങ്ങുന്നത്‌.
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മിനി ട്രെയിന്‍, മള്‍ട്ടിലെവല്‍ വാക്ക്‌ വേ, മറൈന്‍ഡ്രൈവിന്റെ സൗന്ദര്യവത്‌കരണം, പുതിയ വാക്ക്‌ വേയില്‍ ഗേറ്റ്‌ വേ ആര്‍ച്ച്‌ തുടങ്ങി മറൈന്‍ ഡ്രൈവില്‍ മാത്രം നിരവധി പദ്ധതികള്‍ക്കാണ്‌ ഇത്തവണത്തെ ബഡ്‌ജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്‌്‌. 
മറൈന്‍ഡ്രൈവില്‍ കിന്‍കോ ജെട്ടിയില്‍ നിന്ന്‌ വാക്ക്‌ വേയുടെ കിഴക്ക്‌ വശം ചേര്‍ന്ന്‌ ആരംഭിച്ച്‌ മഴവില്‍ പാലം പരിസരത്ത്‌ നിന്ന്‌ ഷണ്‍മുഖം റോഡിന്‌ സമാന്തരമായി തിരിച്ച്‌ കിന്‍കോ ജെട്ടിയില്‍ തന്നെ എത്തിച്ചേരുന്ന വിധത്തിലാണ്‌ മിനി ട്രെയിന്‍ വിഭാവന ചെയ്‌തിരിക്കുന്നത്‌. ഒരു ബോഗിയില്‍ 25 പേര്‍ എന്ന രീതിയില്‍ 100 പേര്‍ക്ക്‌ ഇരിക്കാവുന്ന 4 ബോഗികള്‍ ഉള്ള ട്രെയിന്‍ 1 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. രണ്ടര കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപയാണ്‌ ഇത്തവണത്തെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്‌. മറൈന്‍ഡ്രൈവ്‌ മൈതാനത്തിന്റെ തെക്ക്‌ ഭാഗത്ത്‌ നിലവില്‍ ഒന്നേകാല്‍ എക്കറിലുള്ള പാര്‍ക്കിങ്ങ്‌ സ്ഥലത്ത്‌ ഇരുനില പാര്‍ക്കിങ്ങ്‌ സംവിധാനം ടോയ്‌ലെറ്റ്‌ , ക്ലോക്ക്‌ റൂം സൗകര്യങ്ങളോടെ എര്‍പ്പെടുത്തുന്നതിനായി 6 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌
മറൈന്‍ ഡ്രൈവില്‍ നിലവിലുള്ള 5 ഏക്കര്‍ മൈതാനം ജനാകര്‍ഷകമാക്കുന്നതിനും അനാവശ്യ കച്ചവടവും തിരക്കും മാലിന്യങ്ങളും ഒഴിവാക്കുന്നതിനുമായി മൈതാനത്തിനു ചുറ്റും ഫെന്‍സിങ്ങ്‌ ആന്‍ഡ്‌ ലൈറ്റിങ്ങ്‌ മൂന്ന്‌ ഗേറ്റുകള്‍ എന്നിവയും നിര്‍മിക്കും. 4കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപയാണ്‌ ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്നത്‌. മറൈന്‍ ഡ്രൈവിലെ കോര്‍പ്പറേഷന്‍ പ്ലോട്ടിന്‌ സമീപവും കിന്‍കോ ജെട്ടിക്ക്‌ സമീപവും ബിഒടി വ്യവസ്ഥയില്‍ പരസ്യത്തിന്‌ അനുമതി നല്‍കിക്കൊണ്ട്‌ കമാനങ്ങള്‍ നിര്‍മിക്കുന്നതിനായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌. 75 ലക്ഷം രൂപയാണ്‌ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്‌.

മാധവ ഫാര്‍മസി ജംഗ്‌ഷനിലെ നിര്‍ദിഷ്ട മെട്രൊ സ്‌റ്റേഷനില്‍ നിന്നുള്ള കാല്‍നടക്കാരെ ഹൈക്കോടതി മാര്‍ക്കറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോട്ടു ജെട്ടികള്‍ എന്നിവയിലേക്ക്‌ സുരക്ഷിതമായി എത്തിക്കുന്നതിനായുള്ള സ്‌കൈ വാക്കിനും ഇത്തവണ പണം വകയിരുത്തിയിട്ടുണ്ട്‌. റോഡില്‍ നിന്നും അഞ്ചരമീറ്റീര്‍ ഉയരത്തില്‍ 1.3 കിലോമീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലും എന്‍ട്രി എക്‌സിറ്റ്‌ സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകളും അടക്കം 65 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഇത്തവണ 2 കോടി രൂപയാണ്‌ നീക്കി വച്ചിരിക്കുന്നത്‌.
ഒന്നരകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജിസിഡിഎയുടെ കലൂര്‍ മണപ്പാട്ടിപറമ്പിനടുത്ത പൊതുമാര്‍ക്കറ്റിനു ശാപമോചനം നല്‍കാന്‍ ജിസിഡിഎ തീരുമാനിച്ചതാണ്‌ എടുത്തുപറയേണ്ട മറ്റൊരു പദ്ധതി. മാര്‍ക്കറ്റ്‌ നവീകരിച്ച്‌ ഇറച്ചി,മത്സ്യം ,പച്ചക്കറി ,പലവ്യഞ്‌ജനം എന്നിങ്ങനെയുള്ള വലിയ മാര്‍ക്കറ്റായി മാറ്റും. അതിനുള്ള പ്രൊജക്ട്‌ തയ്യാറായി. രണ്ടു കോടി രൂപയാണ്‌ നവീകരണത്തിനു വേണ്ടിവരുക.
നിലവില്‍ സെന്റ്‌ ആന്‍ണീസ്‌ പള്ളിക്കു സമീപം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത്‌്‌ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള കലൂര്‍ മാര്‍ക്കറ്റ്‌ ഇതോടെ ഇല്ലാതാകും. അവിടെ പ്രവര്‍ത്തിച്ചുവരുന്ന കച്ചവടസ്ഥാപനങ്ങള്‍ പുതിയമാര്‍ക്കറ്റിലേക്കുമാറ്റും.നിലവില്‍ ഇവിടെയുള്ള മാര്‍ക്കറ്റിന്റെ ലൈസന്‍സ്‌ കൊച്ചി നഗരസഭ റദ്ദാക്കും. ഇതോടെ ഇവിടെ ഇനി മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കാനാവില്ല. മേയര്‍ ഇക്കാര്യം സമ്മതിച്ചതായി ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.
കൊച്ചിയുടെ സാംസ്‌കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാര്‍ക്ക്‌ വിപുലീകരിക്കും.ബക്കര്‍ ഫൗണ്ടേഷന്റെ പുതിയ കേന്ദ്രം ആലുവയില്‍ പെറിയാറിന്റെ തീരത്ത്‌ ആരംഭിക്കും. താല്‍ക്കാലികമായി 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌്‌. 
സഹോദരന്‍ അയ്യപ്പന്‍ റോഡിനു സമാന്തരമായിട്ടുള്ള ചെലവന്നൂര്‍ ബണ്ട്‌ റോഡിന്റെ പണി ശാസ്‌ത്രി നഗര്‍ മുതല്‍ കെ.പി വള്ളോന്‍ റോഡുവരെയുള്ള ഭാഗം പണി പൂര്‍ത്തിയായി. അടുത്തമാസം 20നു മുന്‍പ്‌ അത്രയും ഭാഗം തുറന്നുകൊടുക്കും. 
ചെലവന്നൂര്‍ മുതല്‍ ചമ്പക്കരവരയുള്ള ഭാഗം 72 സെന്റ്‌ സ്ഥലം ഏറ്റൈടുക്കുന്നതിനു 15 കോടിരൂപ ബജറ്റില്‍ വകയിരുത്തി. സ്ഥലം ഏറ്റെടുക്കുന്നതിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ചെലവന്നൂര്‍ റോഡിന്റെ പുറക്‌ വശത്തെ സമാന്തരമായി കിടക്കുന്ന റോഡ്‌ പാലം നിര്‍മ്മിച്ചു ഇതിനുവേണ്ടി പുറമ്പോക്കായി കിടക്കുന്ന 250മീറ്റര്‍ വീതിവരുന്ന സ്ഥലം പ്രയോജനപ്പെടുത്തും. ഇതോടെ ചെലവന്നൂര്‍ റോഡിലേക്കു രണ്ടു പ്രവേശനമാര്‍ഗങ്ങള്‍ തുറന്നുകിട്ടും. ചമ്പക്കരയില്‍ നിന്നും ഇതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡിലുടെ വരാതെ നഗരത്തിലേക്കു വാഹനങ്ങള്‍ക്കു എത്താനാകും..
കലൂര്‍-കടവന്ത്ര റോഡ്‌്‌്‌ അഞ്ച്‌്‌്‌ വര്‍ഷത്തെ ഗ്യാരണ്ടിയില്‍ പണി അടുത്തുതന്നെ ആരംഭിക്കും ഹൈക്കോടതിക്ക്‌ സമീപമുള്ള ജിസിഡിഎയുടെ 22 സെന്റ്‌ സ്ഥലത്ത്‌ നിലവിലുള്ള ബങ്കുകള്‍ മാറ്റി ചെറുകിട കച്ചവടക്കാര്‍ക്കായി പുതിയ ബങ്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

മുണ്ടംവേലി പാര്‍ക്ക്‌, വാക്ക്‌ വേ ഷോപ്പിങ്ങ്‌ മാള്‍ നിര്‍മാണ പദ്ധതിക്കായി 5 കോടി രൂപയും മുണ്ടംവേലി ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതിക്കായി 5 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്‌്‌. മുണ്ടംവേലിയില്‍ അതോറിറ്റിയുടെ കൈവശമുള്ള 5 ഏക്കര്‍ സ്ഥലത്തു നിന്നും ഒരേക്കര്‍ സ്ഥലത്താണ്‌ അതോറിറ്റി ജീവനക്കാര്‍ക്കായി വീടുകള്‍ പണിയുന്നത്‌. എസ്‌ എ റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനായി പനമ്പിള്ളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന പാലത്തിനോട്‌ ചേര്‍ന്ന്‌ രണ്ട്‌ വരി പാതയില്‍ ഒരു പാലം കൂടി നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്‌ അംബേദ്‌കര്‍ സ്‌റ്റേഡിയത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ 370 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ വീതിയിലും റോഡ്‌ നിര്‍മിക്കുവാനും പദ്ധതിയുണ്ട്‌. എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ ഈസ്റ്റേണ്‍ എന്‍ട്രി കെട്ടിടത്തോട്‌ ചേര്‍ന്നുള്ള പാര്‍ക്കിങ്ങ്‌ സ്ഥലത്ത്‌ താഴത്തെ നില വാണിജ്യ ഉപയോഗത്തിന്‌ നീക്കി വച്ചുകൊണ്ട്‌ ബഹുനല പാര്‍ക്കിങ്ങ്‌ സമുച്ചയത്തിനായി 1 കോടി രൂപ കടവന്ത്രയില്‍ ചിലവന്നൂര്‍ പുഴയുടെ രണ്ടു വശത്തുള്ള റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ 15 മീറ്റര്‍ നീളത്തിലുള്ള പാലവും 250 മീറ്റര്‍ റോഡും നര്‍മിക്കുന്നതിനയി 1 കോടി രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ട്‌.
ഗാന്ധിനഗര്‍ എച്ച്‌ഐജി ഫ്‌ളാാറ്റുകള്‍ക്ക്‌ സമീപം അഥോറിറ്റി വകയായുള്ള 64 സെന്റ്‌ സ്ഥലത്ത്‌ ജീര്‍ണാവസ്ഥയിലുള്ള വര്‍ക്കിങ്ങ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ കെട്ടിടം പൊളിച്ചു മാറ്റി പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും പാര്‍പ്പിടസമുച്ചയം നിര്‍മിക്കുക. ശുദ്ധജലക്ഷാമത്തിന്‌ പരിഹാരമായി ഭൂഗര്‍ഭജലം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി അതോറിറ്റി ഓഫീസ്‌, ഓഫീസ്‌ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും മറ്റു പദ്ധതിപ്രദേശങ്ങളിലും ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും മുന്നോട്ട്‌ വക്കുന്നുണ്ട്‌. വിവിധയിടങ്ങളിലായി ഒന്നിലധികം പ്ലാന്റുകള്‍ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 50 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടമായി ചെറിയ പദ്ധതി നടപ്പാക്കും. വിജയകരമെന്നു കനാല്‍ മറ്റു ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഒരു മണിക്കൂറില്‍ 250 ലിറ്റര്‍ വരെ വെള്ളം ശുദ്ധീകരിക്കുന്ന ചെറിയ പദ്ധതിയാകും ആദ്യം നടപ്പാക്കുക.
കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതിയായ രാജേന്ദ്രമൈതാനത്തെ പണി പൂര്‍ത്തീകരിച്ച ലേസര്‍ ഷോ 100-ാം ദിവസത്തിലേക്ക നീങ്ങുകയാണ്‌. ഇതിനകം 11 ലക്ഷം രൂപ ലേസര്‍ ഷോയിലൂടെ വരുമാനം ലഭിച്ചു.
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന പേരണ്ടൂര്‍ കനാലിനു കുറുകെ പണിത പാലം പൂര്‍ത്തിയാക്കി. കലൂര്‍ മാര്‍ക്കറ്റിനോട്‌ ചേര്‍ന്നു പുതിയ ും പാലത്തിനു തറക്കല്ലിട്ടുഅഞ്ചു.മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. 

കഴഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളില്‍ ഏഴുപതു ശതമാറിനനും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി എന്‍ . വേണുഗോപാല്‍ പറഞ്ഞു. അടിസ്ഥാനവികസനത്തിനായുള്ള പദ്ധതികളും ടൂറിസം വികസനത്തിനായുള്ള പ്രൊജക്ടുകളും ഉള്‍ണ്ട്‌ക്കൊള്ളിച്ചിട്ടുണ്ട്‌്‌. 176.40 കോടി രൂപ ചെലവും 230.15 കോടിരൂപയുടെ വരവും 53.76കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ 2015-16 സാമ്പത്തികവര്‍ഷത്തിലേക്കായി ജിസിഡിഎ അവതരിപ്പിച്ചത്‌.
ബജറ്റവതരണയോഗത്തില്‍ മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമനിക്‌ പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ജോസ്‌ തെറ്റയില്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ഭരണസമതിയംഗം അക്‌ബര്‍ ബാദുഷ, സെക്രട്ടറി ആര്‍.ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ