2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

30ന്‌ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുമെന്ന്‌ ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍



കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ 30ന്‌ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുന്നതിന്‌ കേരള ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മദ്യം ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം കടുത്ത നീതി നിഷേധവും പക്ഷപാതപരവുമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മദ്യവിപണിയുടെ 80 ശതമാനവും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ബിവറേജസ്‌ ഔട്ട്‌ ലെറ്റുകള്‍ 10 വര്‍ഷം കൊണ്ട്‌ അടച്ചുപൂട്ടാന്‍ അവസരം കൊടുത്തുകൊണ്ട്‌ കോടികള്‍ നിക്ഷേപിച്ച്‌ വ്യവസായം ആരംഭിച്ച ബാര്‍ ഹോട്ടലുകള്‍ ഉടന്‍ അടച്ചുപൂട്ടിക്കുന്നത്‌ കടുത്ത അനീതിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മദ്യവര്‍ജനം ആവശ്യമാണെന്നും എന്നാല്‍ മദ്യനിരോധനത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും ജില്ലാ പ്രസിഡന്റ്‌ എം പി ഷിജു പറഞ്ഞു. ബാര്‍ നിരോധനത്തിനെതിരെ സംസ്‌ഥനത്തുടനീളം പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ്‌ കലൂരിലെ സര്‍ക്കാരിന്റെ ബിവറേജ്‌ ഔട്ട്‌ലെറ്റ്‌ ഉപരോധിക്കുന്നത്‌. വാര്‍ത്താ സമ്മേളനത്തില്‍ സംസ്‌ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ജി ജയപാല്‍, ജില്ലാ രക്ഷാധികാരി സി ജെ ചാര്‍ളി, ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സി കെ അനില്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കുര്യന്‍, ജോയിന്റ്‌ സെക്രട്ടറി വി എ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ