2014, ജൂൺ 4, ബുധനാഴ്‌ച

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ 11നു പണിമുടക്കും , ഏഴിനു മാര്‍ച്ചും ധര്‍ണയും


കൊച്ചി

മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൊച്ചി നഗരത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഗുരുതരമായ ഗതാഗത സ്‌തംഭനം ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്‌ച കെഎംആര്‍എല്‍ ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും 11നു സൂചന സമരം നടത്താനും തീരുമാനിച്ചു.

മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൊച്ചി നഗരത്തില്‍ കെഎംആര്‍എല്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ ഗതാഗതസംവിധാനം താറുമാറാക്കിയിരിക്കുന്നു. മെട്രോ റെയില്‍ പണി ആരംഭിക്കുന്നതിനു മുന്‍പു തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതിരുന്നതാണ്‌ പ്രശ്‌നം ഇത്രയേറെ വഷളാക്കിയിരിക്കുന്നത്‌. ഇടറോഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയാതെ വന്നതോടെ ബസ്‌ സര്‍വീസുകളുടെ താളം തെറ്റിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. 30 വര്‍ഷം പഴക്കമുള്ള ടൈം ഷെഡ്യൂള്‍ ആണ്‌ ഇപ്പോഴും നിലവിലുള്ളത്‌. ഗതാഗതക്കുരുക്ക്‌ പതിവായതോടെ ബസുകള്‍ക്കു ട്രിപ്പുകള്‍ വെട്ടിക്കുറക്കേണ്ടി വരുകയാണെന്നും കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതുമൂലം അധിക ഇന്ധന ചിലവും സൃഷ്‌ടിച്ചിരിക്കുകയാണ്‌. 
ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ബസ്‌ ഉടമകളുമായി ഒരു ചര്‍ച്ച നടത്താന്‍ പോലും ഇതുവരെ ബന്ധപ്പെട്ട വകുപ്പു മേധാവികളും പോലീസും തയ്യാറായില്ല. ഇതുസംബന്ധിച്ചു ജില്ലാ കലക്‌ടര്‍, പോലീസ്‌ കമ്മീഷണര്‍ ,ട്രാഫിക്‌ ഉദ്യോഗസ്ഥര്‍ എന്നിവരോടെല്ലാം പരാതിപ്പെട്ടിരുന്നു .മെട്രോ റെയില്‍ പണി പൂര്‍ത്തിയാകുന്നതുവരെ സഹിക്കണമെന്നാണു മറുപടി . വിവരാവകശ നിയമപ്രകാരം ഡിഎംആര്‍സിയോടു ഗതാഗതക്കുരുക്കിനു പരിഹാരം തേടിയപ്പോല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുകയില്ലെന്നായിരുന്നു മറുപടി. ഈ നിലയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാലും മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാകില്ലെന്നും അതിനകം നഗരത്തിലെ സ്വകാര്യ ബസ്‌ സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ടി വരുമെന്നും ബസ്‌ ഉടമകള്‍ പറഞ്ഞു. ഇതിനകം നഗരത്തില്‍ 40ഓളം ബസുകള്‍ പെര്‍മിറ്റ്‌ ഉപേക്ഷിച്ചു സര്‍വീസ്‌ തന്നെ നിര്‍ത്തി രംഗം വിട്ടുകഴിഞ്ഞു. രണ്ടു പതിറ്റാണ്ടു മുന്‍പ്‌ ആയിരത്തേളം ബസുകള്‍ കൊച്ചി നഗരത്തില്‍ സര്‍വീസ്‌ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ 550ബസുകള്‍ മാത്രമെ ഓടുന്നുള്ളു. 
ആറായിരം കോടി രൂപ മുടക്കി വരുന്ന മെട്രോ റെയില്‍ പൊതുഗതാഗത സംവിധാനം തകര്‍ക്കുന്നതാണെന്നും ബസ്‌ ഉടമകള്‍ ആരോപിച്ചു. ജനവാസ മേഖലകളെ അവഗണിച്ചും ,ഹൈക്കോടതി ,ജില്ലാ കോടതികള്‍,കലക്‌ടറേറ്റ്‌ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഷിപ്പ്‌ യാര്‍ഡ്‌, ഫാക്‌ട്‌, എച്ച്‌എംടി,ഇന്‍ഫോ പാര്‍ക്ക്‌, പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ തുടങ്ങിയവയുടെ അടുത്തു കൂടി പോലും മെട്രോ റെയിയില്‍ കടന്നുപോകുന്നില്ല. അതേപോലെ പശ്ചിമ കൊച്ചി, ചിറ്റൂര്‍,ചേരാനല്ലൂര്‍,കാക്കനാട തുടങ്ങിയ നഗരത്തിന്റെ ഭൂരിഭാഗം മേഖലകളെയും അവഗണിച്ചുകൊണ്ടുവരുന്ന മെട്രോ റെയില്‍ പദ്ധതി ആറായിരം കോടിയുടെ പാഴ്‌ചിലവായി മാറുകയാണെന്നും നേതാക്കള്‍ വിലയിരുത്തി.കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ സെക്രട്ടറി സുരേഷ്‌ ഉമ്മന്‍, കെ.എ നജീബ്‌, ബാലകൃഷ്‌ണകുമാര്‍, ടി.പി അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
ഇതിന്റെ കാല്‍ഭാഗം തുക മുടക്കിയിരുന്നുവെങ്കില്‍ നഗരത്തില്‍ 20 ഓളം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുകുയും നിലവിലുള്ള റോഡുകള്‍ വീതികൂട്ടുകയും ചെയ്യാമായിരുന്നുവെന്നും ബസ്‌ ഉടമകള്‍ വ്യക്തമാക്കി. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ