2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അര്‍ബുദ രോഗിയുടെ താടിയെല്ല് വിജയകരമായി മാറ്റിവെച്ചു

 



കൊച്ചി: അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് താടിയെല്ല് നശിക്കുകയും വായ് തുറയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയും ചെയ്ത വയോധികന് കൃത്രിമ താടിയെല്ല് പുനര്‍നിര്‍മ്മിച്ച് അതു വിജയകരമായി പിടിപ്പിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. സ്ഥിരമായി പുകയില ഉപയോഗിച്ചിരുന്ന 75കാരന്‍ താടിയില്‍ കടുത്ത വേദന കാരണം വായ് തുറയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താടിയെല്ലിന് മാരകമായി അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. രോഗം നാലാംഘട്ടത്തിലായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. രോഗം ബാധിച്ച താടിയെല്ലിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തു. ശേഷം ടൈറ്റാനിയം ഉപയോഗിച്ചു നിര്‍മിച്ച പ്രി ഫാബ്രിക്കേറ്റഡ് താടിയെല്ല് അനുയോജ്യമായി വലിപ്പത്തില്‍ രോഗിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയായിരുന്നു. പ്രൊഫ. ഡോ. സഞ്ജീവ് മൊഹന്തി, ഡോ. അഭിലാഷ് അയലുര്‍ ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പത്തു ദിവസങ്ങള്‍ക്കു ശേഷം രോഗി പൂര്‍ണമായും സാധാരണ നിലയിലായെന്നും ഇപ്പോള്‍ കൃത്രിമ താടി ഉപയോഗിച്ച് വായ് തുറക്കാനും ഭക്ഷണം ചവച്ചരയ്ക്കാനും പ്രയാസങ്ങളില്ലെന്നും ഡോ. മൊഹന്തി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ