2016, നവംബർ 24, വ്യാഴാഴ്‌ച

പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി തട്ടിയെടുത്തു


കൊച്ചി
പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി ഉടമ നാട്ടില്‍ ഇല്ലാത്ത തക്കം നോക്കി നട്ടിയെടുത്തതായി പരാതി. 
കഴിഞ്ഞ 25 വര്‍ഷമായി കാനഡയിലും ഗള്‍ഫിലുമായി ജോലി നോക്കുന്ന കളമശേരി എച്ച്‌.എം.ടി കോളനി പള്ളിലാംകര സ്വദേശി കെ.വി.രാഘവനാണ്‌ തട്ടിപ്പിനിരയായത്‌. ഭാര്യ ഉഷയുടെ പേരില്‍ ഇയാള്‍ വൈറ്റില ജംഗ്‌ഷനും മൊബിലിറ്റി ഹബിനും സമീപം സില്‍വര്‍ സാന്‍ഡ്‌ ഐലന്റില്‍ വാങ്ങിയ 7.5 സെന്റ്‌ സ്ഥലം ആണ്‌ ഇപ്പോള്‍ അന്യാധീനപ്പെട്ടിരിക്കുന്നത്‌. ജില്ലയില്‍ ഭൂമിക്ക്‌ എറ്റവും വിലവരുന്ന പ്രദേശത്താണ്‌ ഈ ഭൂമി. ഇവിടെ സെന്റിന്‌ 40 ലക്ഷം വരെ വില വരും. 
1990 ല്‍ ഗുഡ്‌ഹോം ,പ്രൈവറ്റ്‌ ലിമിറ്റഡ്‌ ,ഡാറ്റ്‌സണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ള സില്‍വര്‍ സാന്‍ഡ്‌ ഐലന്റിലെ 7.5 സെന്റ്‌ സ്ഥലം രാഘവന്‍ 13 തവണകളായി തുക അടച്ച്‌ വാങ്ങുകയായിരുന്നു. 2011ല്‍ തൃപ്പൂണിത്തുറ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും തീറാധാരം രജിസ്റ്റര്‍ ചെയ്‌തിരുന്നു. രജിസ്‌ട്രേഷനു ശേഷം രാഘവന്‍ കാനഡയിലേക്കു തിരിച്ചതിനു ശേഷമാണ്‌ ഭൂമി തട്ടിയെടുത്തത്‌. 
രാഘവനപ്പോലെ വേറ നൂറിലേറെ പ്ലോട്ടുകളും ഗുഡ്‌ഹോം ,പ്രൈവറ്റ്‌ ലിമിറ്റഡ്‌ ,ഡാറ്റ്‌സണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ രണ്ടു കമ്പനികള്‍ ചേര്‍ന്നു വില്‍പ്പന നടത്തിയിരുന്നു. ദ്വീപ്‌ ആയതിനാല്‍ മറ്റുകയ്യേറ്റങ്ങളും ഉണ്ടാകില്ലെന്ന ധാരണയില്‍ ഭൂരിഭാഗം പ്ലോട്ടുകളും ചുറ്റുമതിലുകളില്ലാതെ കിടക്കുകയായിരുന്നു.
2016 ഓഗസ്‌റ്റില്‍ രാഘവന്‍ നാട്ടില്‍ എത്തിയപ്പോള്‍ തന്റെ ഭൂമി അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ്‌ ആക്കി മാറ്റിയിരിക്കുന്നതാണ്‌ കണ്ടത്‌ തൊട്ടടുത്ത പ്ലോട്ടില്‍ പണി നടക്കുന്ന ആര്‍മി വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ അപ്പാര്‍ട്ട്‌മെന്റി സമുച്ചയത്തിന്റെ പണികള്‍്‌ക്കുവേണ്ടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെയാണ്‌ താല്‍ക്കാലിക ഷെഡ്‌ വെച്ചു കെട്ടി പാര്‍പ്പിച്ചിരിക്കുന്നത്‌. 
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവിടെ തന്നെ താമസക്കാരനായ വൈക്കം കുലശേഖര മംഗലം മറവന്‍തുരത്ത്‌ സ്വദേശി രാധാകൃഷ്‌ണന്‍ നായര്‍ എന്നയാള്‍ തട്ടിയെടുത്തതായി തെളിഞ്ഞു.തന്റെ സ്ഥലം എന്ന വ്യാജേന രാധാകൃഷ്‌ണന്‍ ഇവിടെ അന്യസംസ്ഥാനക്കാര്‍ക്കു താമസിക്കാനുള്ള ഷെഡ്‌ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശില്‍പ്പ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന കമ്പനിയില്‍ സ്ഥലം തന്റേതാണെന്നു തെളിയിക്കുന്ന വ്യാജ രേഖകള്‍ രാധാകൃഷ്‌ണന്‍ നല്‍കിയതായും രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഘവന്റെ ഭൂമിയില്‍ ഷെഡ്‌ വെച്ചു കെട്ടി ്‌ന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനു രാധാകഷ്‌ണന്‍ നായര്‍ പ്രതിമാസം 8500 രൂപ കൈപ്പറ്റിവരുകയാണ്‌. 
ഇതു സംബന്ധിച്ചു പരാതിയുമായി സിറ്റി പോലീസ്‌ കമ്മീഷണറെ സമീപിച്ചുവെങ്കിലും തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നു രാഘവന്‍ ആരോപിച്ചു. നഗരത്തില്‍ പ്രവസികളുടെ വകയായി കിടക്കുന്ന ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘം ആണ്‌ ഇതിനു പിന്നില്‍ എന്നു കരുതുന്നു. രാധാകൃഷ്‌ണനു വ്യാജരേഖ ഉണ്ടാക്കുവാന്‍ സഹായിച്ചതില്‍ വന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്കു പങ്ക്‌ ഉണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ ആരോപിച്ചു. 







വൈറ്റില സില്‍വര്‍ സാന്‍ഡ്‌ ഐലന്റില്‍ കോടികള്‍ വിലവരുന്ന ഭൂമി കയ്യേറി അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു താമസിക്കാനായി ഷെഡ്‌  നിര്‍മ്മിച്ചിരിക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ