2016, ജൂൺ 14, ചൊവ്വാഴ്ച

ഇടതുഭറണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുങ്ങുന്നതായി മാറി-രമേശ്‌ ചെന്നിത്തല



കൊച്ചി
കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുങ്ങുന്ന ഭരണമായി മാറുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. 
എല്‍ഡിഎഫ്‌ കാത്തിരുന്നതു പോലെ ഭരണം ലഭിക്കാന്‍ 10വര്‍ഷം യുഡിഎഫിനു കാത്തിരിക്കേണ്ടി വരില്ലെന്നും 2019ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കത്തോടു കൂടി യുഡിഎഫ്‌ തിരിച്ചുവരുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു

സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതോടുകൂടി പാര്‍ട്ടിയില്‍ നിന്ന്‌ അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്‌. കൊടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താാവന അടുത്ത കാലത്തു കേട്ട ഏറ്റവും വലിയ തമാശ ആണന്ന്‌ രമേശ്‌ ചെന്നിത്തല പരിഹസിച്ചു
കോടിയേരിയുടെ പ്രസ്‌താവന പരിശോധിച്ചാല്‍ പാര്‍ട്ടിയാകും എല്ലാ കേദ്രങ്ങളെയും നിയന്ത്രിക്കുന്നതെന്നു വ്യക്തമായ കാര്യമാണെന്നും മറിച്ചുള്ള കൊടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തെപ്പോലെ അല്ല പിണറായി മുഖ്യമാന്ത്രി ആയതോടെ സംജാതമായിരിക്കുന്നതെന്നും എല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തി്‌ല്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിക്കു പുറത്തുള്ളവരെ എല്ലാവരെയും അകറ്റി നിര്‍ത്തുന്ന സമീപനമാണോ സിപിഎമ്മിന്റേതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്‌ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയും വെല്ലുവിളിക്കുകയൂമാണെന്നും മറിച്ചാണെങ്കില്‍ അക്കാര്യം കോടിയേരി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 
സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരോടുള്ള മന്ത്രിമാരുടെ പെരുമാറ്റം ദുസ്സഹമായിരിക്കുന്നു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വന്നു ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളുവെങ്കിലും രാഷ്ട്രീയ പ്രേരിതമായി ദുഷ്ടലാക്കോടെ സ്ഥലം മാറ്റങ്ങള്‍ നടത്തുകയാണന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റില്‍ നിന്നും 100 പേരെ മാറ്റി. കെഎസ്‌എഫ്‌ഇ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌,വ്യവസായ വകുപ്പ്‌ ,റവന്യു,ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ട്രഷറി എന്നീ സര്‍ക്കാര്‍ വകുപ്പുകളില്‍ അവര്‍ക്ക്‌ ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റം നടത്തുന്നതായും. ഇത്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പോലീസില്‍ വയനാടും ഇടുക്കിയിലും വ്യാപമായ സ്ഥലം മാറ്റം നടക്കുന്നു. സ്‌കൂള്‍ വര്‍ഷം ആരംഭിച്ച സന്ദര്‍ഭത്തില്‍ ഈ സ്ഥലം മാറ്റം ഏറെ ബുദ്ധമുട്ട്‌ ഉണ്ടാക്കുന്നു. അതുകൊണ്ട്‌ അടിയന്തിരമായി ഈ സ്ഥലം മാറ്റങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ്‌ ഇനി തിരിച്ചുവരില്ലെന്നാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറയുന്നത്‌. അക്കാര്യം തീരുമാനിക്കേണ്ടത്‌ ജനങ്ങളാണ്‌. 2006നു ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ്‌ എല്‍ഡിഎഫിന്‌ കേരളത്തില്‍ ഒരു വിജയം ഉണ്ടായത്‌. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടു. അതുക1ണ്ട്‌ ഇടതു മുന്നണിയെ എഴുതി തള്ളുകയോ ഇല്ലാതായതായി എന്നോ തങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 
ലീഗിന്റെ ജനകീയ അടിത്തറ തകര്‍ന്നതായുള്ള കോടിയേരിയുടെ പ്രസ്‌താവനക്കെതിരെയും ചെന്നിത്തല പ്രതീകരിച്ചു
25 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ്‌ 18 സീറ്റില്‍ ജയിച്ചു. യുഡിഎഫിലെ ഏതൊരു കക്ഷിക്കും അതാത്‌ മേഖലയില്‍ സ്വാധീനം ഉണ്ടെന്നും ആര്‍എസ്‌പിക്കും ജനതാദളിനും സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും അവരുടെ ജനകീയ പിന്തുണയെ നിസാരവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നു കരുതി മറ്റു രാഷ്ട്രീയ കക്ഷികളെ ഏഴുതിതള്ളുവാനുള്ള സിപിഎമ്മിന്റെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നു ചെന്നിത്തല പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഒന്‍പത്‌ ലക്ഷം വോട്ടുകള്‍ കൂടുതലായി ലഭിച്ചെന്ന കോടിയേരിയുടെ വാദം കള്ളമാണ്‌ . 30 ലക്ഷം വോട്ട്‌ുകള്‍ കൂടിയപ്പോഴാണ്‌ ഒന്‍പത്‌ ലക്ഷം വോട്ടുകള്‍ കൂടിയതന്നും 68 സീറ്റുകള്‍ ലഭിച്ച കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട്‌ വിഹിതം എല്‍ഡിഎഫിനു ഇത്തവണ ലഭിച്ചില്ലെന്നും , സിപിഎമ്മും ബിജെപിയും വര്‍ഗീയ ധ്രൂവീകരണത്തിനുവേണ്ടി നടത്തിയ നീക്കത്തില്‍ അവര്‍ക്ക്‌ ലഭിച്ച വിജയം താല്‍ക്കാലികമാണെന്നും ആത്യന്തികമായ വിജയം യുഡിഎഫിനു തന്നെയായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെട്ടു.
എല്‍ഡിഎഫ്‌ വന്നപ്പോള്‍ ആദ്യം ശരിയാക്കിയത്‌ അച്യതാനന്ദനെയാെന്നും എംഎല്‍എ ഹോസ്‌റ്റലില്‍ ഒരു മുറി എടുക്കേണ്ട ഗതികേട്‌ അദ്ദേഹത്തിന്‌ ഉണ്ടാക്കി. പിണറായി വിജയന്റെ കാല്‍പിടിക്കാതെ ഒന്നും അദ്ദേഹത്തിനു കൊടുക്കുകയില്ലെന്നാണ്‌ സിപിഎം നേതാക്കളുടെ പ്രസ്‌താവനകളില്‍ നിന്നും ബോധ്യപ്പെടുന്നത്‌. സീതാറാം യെച്ചൂരിയും പിണറായി വിജയനും കൂടി അച്യുതാനന്ദനെ നന്നായി കബളിപ്പിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഉണ്ടായ തോല്‍വിയെക്കുറിച്ച്‌ ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം ആദ്യം വിശദമായ ചര്‍ച്ച നടത്തും. കേരളത്തിലെ പ്രധാനപ്പെട്ട 50 നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയായിരിക്കും ചര്‍ച്ച.. കേരളത്തില്‍ നി്‌ന്നുള്ള മൂ്‌ന്നു നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതില്‍ രൂപപ്പെട്ട അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്‌ 50പേരെ വിളിച്ചു ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നും ചെന്നിത്തല പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ