2016, ജൂൺ 14, ചൊവ്വാഴ്ച

മെത്രാന്‍ കായല്‍ തീരുമാനം തിരിച്ചടി ആയി- ചെന്നിത്തല




കൊച്ചി 
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ തിരക്കിട്ട്‌ എടുത്ത കടുംവെട്ട്‌ തീരുമാനങ്ങള്‍ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നായതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമ്മതിച്ചു. മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്യാബിനറ്റ്‌ കൂടി എടുത്ത തീരുമാനം ആയിരുന്നുവെന്നും അതില്‍ ആര്‍ക്കായിരുന്നു താല്‍പ്പര്യം എന്ന കാര്യം വ്യക്തമാക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ എന്തായിരുന്നുവെന്നു കണ്ടെത്താന്‍ കമമിറ്റിയെ വെച്ചിട്ടുണ്ട്‌. ഈ നാലംഗകമ്മിറ്റിയുടെ പരിശോധനയുടെ അടിസ്ഥാത്തില്‍ ആയിരിക്കും തുടര്‍ നടപടി. ഇപ്പോള്‍ അതേക്കുറിച്ച്‌ വിലയിരുത്താന്‍ കഴിയില്ല. മുന്‍ മന്ത്രി കെ.ബാബു പാര്‍ട്ടി നേതൃത്വത്തിനെതിരായി ഉന്നിയിച്ച ആരോപണങ്ങളും ഈ സമിതി പരിശോധിക്കും. 
പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുന്ന നടപടികളായിരിക്കും ഇനി ഉണ്ടാകുക, എന്നാല്‍ ഇതിന്റെ പേരില്‍ സീനിയര്‍ നേതാക്കളെ മാറ്റിനിത്തില്ല. ജയസാധ്യതയുള്ള സീറ്റുകളില്‍ വനിതകളെ നിര്‍ത്തിയില്ലെന്ന ആരോപണം ചെന്നിത്തല തള്ളിക്കളഞ്ഞു. രാഷ്ട്രീയപരമായി യുഡിഎഫിനെതിരായ കാറ്റിലാണ്‌ നിര്‍ത്തിയിരുന്ന വനിതകള്‍ പരാജയപ്പെട്ടതെന്നു അദ്ദേഹം വിലയിരുത്തി.

ജിഷയുടെ ഘാതകരെ 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നു അവകാശപ്പെട്ടവര്‍ക്ക്‌ ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേസ്‌ അന്വേഷിച്ച പഴയ പോലീസ്‌ സംഘത്തിനെ മുഴുവന്‍ മാറ്റിയിട്ടും ജിഷയുടെ ഘാതകരെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതിനെ ചെന്നിത്തല പരിഹസിച്ചു. . ജിഷയുടെ ഘാതകരെ കണ്ടെത്തേണ്ടത്‌ കേരള പോലീസിന്റെ അഭിമാനപ്രശ്‌നം കൂടിയാണെന്നും ഈ കേസില്‍ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആരോപണ വിധേയനാണെന്ന ആരോപണം വളരെ തരംതാഴ്‌ന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ