2016, ജൂൺ 8, ബുധനാഴ്‌ച

കൊരട്ടി ഊട്ടുതിരുനാള്‍ 14 ന്‌




കൊച്ചി: കൊരട്ടി പരിശുദ്ധ അമലോത്ഭവ മാതാ ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ 14ന്‌ നടക്കുമെന്ന്‌ വികാരി ഫാ.ജോണ്‍സണ്‍ ഡിക്കൂഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തു മണി മുതല്‍ രാത്രി 11 മണി വരെ നേര്‍ച്ചസദ്യ കഴിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. ഈ വര്‍ഷം ഒരുലക്ഷത്തിലധികം ആളുകള്‍ക്കായാണ്‌ നേര്‍ച്ചസദ്യ ഒരുക്കുന്നത്‌. 6000 പേര്‍ക്ക്‌ ഒരേസമയം നേര്‍ച്ചക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. രാവിലെ 6.30 മുതല്‍ എട്ടുമണി വരെ വിവിധ റീത്തുകളില്‍ മലയാളം, തമിഴ്‌ ഭാഷകളിലായി ദിവ്യബലിയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും. 
12ന്‌ തിരുനാളിന്‌ ആരംഭം കുറിച്ചുകൊണ്ട്‌ വരാപ്പുഴ അതിരൂപത വികാരിജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമറ്റം തിരുനാള്‍ പതാക ആശിര്‍വദിച്ച്‌ ഉയര്‍ത്തും. 14ന്‌ രാവിലെ പത്ത്‌ മണിക്ക്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ നേര്‍ച്ചഭക്ഷണം ആശിര്‍വദിച്ച്‌ കുട്ടികള്‍ക്ക്‌ ആദ്യ ചോറൂട്ടു കര്‍മം നടത്തും. 10.45നുള്ള പൊന്തിഫിക്കല്‍ ദിവ്യബലിയെത്തുടര്‍ന്ന്‌ 15 പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായവും നിര്‍ധനര്‍ക്കായുള്ള ഭവനനിര്‍മ്മാണ സഹായവും ചികിത്സാ സഹായവും വിതരണം ചെയ്യും. ഊട്ടുതിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി 25 നിര്‍ധനരായ കുട്ടികള്‍ക്ക്‌ പഠനസഹായവും നല്‍കും. നൊവേനയ്‌ക്കു ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം പുറത്തെടുക്കുന്ന പരിശുദ്ധമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടാകും. വൈകിട്ട്‌ 4.45ന്റെ ദിവ്യബലിയെത്തുടര്‍ന്ന്‌ എസ്‌എസ്‌എല്‍സി, പ്ലസ്‌ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 175 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും 150 നിര്‍ധനര്‍ക്കായുള്ള വസ്‌ത്രവിതരണവും നടക്കും. രാത്രി എട്ടുമണിക്ക്‌ തിരുനാള്‍ സമാപന ദിവ്യപൂജയും നടക്കും. ആറ്‌ കൗണ്ടറുകളിലായി ഭക്ഷണ വിളമ്പുന്നതിന്‌ 120 സ്‌ത്രീപുരുഷന്മാര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുണ്ട്‌. 370 വോളണ്ടിയേഴ്‌സ്‌ ഊട്ടുതിരുനാള്‍ ക്രമീകരണങ്ങള്‍്‌കായി ഉണ്ടാകുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന്‍മാരായ ജോസഫ്‌ കല്ലറയ്‌ക്കല്‍, ടെറി കബ്രാള്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ മെര്‍വിന്‍ റിബല്ലോ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ