2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അപ്പാര്‍ട്ട്‌മെന്റിന്‌ ജപ്‌തി നടപടിയെന്ന വാര്‍ത്ത അവാസ്‌തവം


കൊച്ചി: ഇന്റീരിയര്‍ ഡിസൈനിംഗ്‌ കമ്പനിയുടെ ഹര്‍ജിയില്‍ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു എന്ന വാര്‍ത്ത അവാസ്‌തവമാണെന്നു പ്രമുഖ നടി അസിന്‍ തോട്ടുങ്കലിന്റെ ഓഫിസ്‌ വ്യക്തമാക്കി. നിശ്ചിത സമയത്ത്‌ ഇന്റീരിയര്‍ ഡിസൈനിംഗ്‌ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കമ്പനിയെ തങ്ങള്‍ നിയമാനുസൃതം ഒഴിവാക്കുകയായിരുന്നുവെന്നും ആര്‍ബിട്രേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണെന്നും അസിന്റെ കൊച്ചിയിലെ ഓഫീസ്‌ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഡിസൈനിംഗ്‌ കമ്പനിക്ക്‌ ആര്‍ബിട്രേഷന്‍ നടപടിയിലേക്കു പോകാനുള്ള അവസരമൊരുക്കാന്‍ 10 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നാണ്‌ കോടതി ഇടക്കാല ഉത്തരവിലൂടെ തങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നത്‌. അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യുക എന്ന നടപടി ഉണ്ടായിട്ടില്ല. കേസില്‍ സെക്യൂരിറ്റി നിക്ഷേപം എന്ന നിലയിലാണു തുക ജനുവരി 14നു മുന്‍പായി കെട്ടിവയ്‌ക്കേണ്ടത്‌ എന്നാണ്‌ ഉത്തരവില്‍ വ്യക്തമാക്കുന്നത്‌.
മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈനിംഗിനായി 2013 സെപ്‌തംബര്‍ 14നാണ്‌ കൊച്ചിയിലെ ഒരു സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടത്‌. 40 ദിവസത്തിനുള്ളില്‍ വിശദമായ ഡിസൈന്‍ തയാറാക്കി നല്‍കണമെന്ന്‌ പത്തു സുപ്രധാന നിബന്ധനകളുള്ള കരാറില്‍ പറഞ്ഞിരുന്നു. ഡിസൈന്‍ തയാറാക്കല്‍ സംബന്ധിച്ച ആദ്യത്തെ എട്ടു നിബന്ധനകള്‍ തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക നല്‍കൂ എന്നും ഇരു കക്ഷികളും ഒപ്പിട്ട കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
പക്ഷേ, 2014 ഏപ്രില്‍ മാസം വരെ പലവട്ടം സമയം നീട്ടിനല്‍കിയിട്ടും കമ്പനി അവരുടെ ജോലി പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ്‌ കരാറില്‍ത്തന്നെ വ്യവസ്ഥ ചെയ്‌തതനുസരിച്ച്‌ കമ്പനിയെ ഒഴിവാക്കാന്‍ ജൂലൈ 10ന്‌ നിയമാനുസൃത നോട്ടീസ്‌ നല്‍കിയത്‌.
ഇരു കക്ഷികളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമു|ായാല്‍ രണ്ടു കൂട്ടര്‍ക്കും ആര്‍ബിട്രേഷനിലൂടെ പരിഹാരം തേടാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഡിസൈനിംഗ്‌ കമ്പനി തങ്ങള്‍ക്കു പത്തുലക്ഷം രൂപ കിട്ടാനുണ്ട്‌ എന്ന വ്യാജ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ജില്ലാ കോടതി അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്‌തു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്‌. ആര്‍ബിട്രേഷനിലൂടെ തര്‍ക്കം പരിഹരിക്കാന്‍ തങ്ങള്‍ ഇപ്പോഴും സന്നദ്ധരുമാണ്‌- അസിന്റെ ഓഫീസ്‌ വ്യക്തമാക്കി.

2015 ജനുവരി 01

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ