2014, നവംബർ 20, വ്യാഴാഴ്‌ച

തമിഴ്‌നാട്ടില്‍ ഭൂമിയും വ്യവസായവുമുള്ള മന്ത്രിമാര്‍ ആരാണെന്നു ജയലളിത വ്യക്തമാക്കണം


കൊച്ചി:
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനു അനൂകൂലമായ വിധി ലഭിക്കുന്നതിനു സഹായമായ നിലപാട്‌ എടുത്ത കേരളത്തിലെ മന്ത്രിമാര്‍ ആരാണെന്നു തമിഴ്‌നാട്‌ സര്‍്‌ക്കാര്‍ വ്യക്തമാക്കണമെന്നു പി.സി തോമസ്‌ ആവശ്യപ്പെട്ടു.

നിയമവകുപ്പിന്റെ പാളിച്ചയാണ്‌ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുണ്ടായ തോല്‍വിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമാണ്‌ കേസില്‍ തമിഴ്‌നാടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌ നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ മുമ്പ്‌ ജയലളിത പ്രഖ്യാപിച്ചിരുന്നു. ആ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ ഷൂസ്‌ കമ്പനിയുള്ള ഒരു മന്ത്രിയുടെ പേര്‌ തനിക്കറിയാമെന്നും എറിക്‌ ഷൂസ്‌ എന്ന ഈ കമ്പനിയുടെ ഉടമ മന്ത്രിയുടെ ബിനാമിയായ ബാബിര്‍ എന്ന തിരുവല്ല സ്വദേശിയാണെന്നും പി.സി തോമസ്‌ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ഏഷ്യന്‍ ഡാം സേഫ്‌റ്റി വിഭാഗം തലവന്‍ ഹിമാംസു താക്കൂറിന്റെ റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കാതിരുന്നത്‌ കേരളത്തിന്റെ വീഴ്‌ചയാണ്‌. ഡാം സുരക്ഷിതമല്ലെന്നും പൊട്ടാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അത്‌. ഹൈക്കോടതിയിലെ കേസില്‍ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ ചിലര്‍ അനാവശ്യമായ ഭീതി പരത്തുകയാണെന്നും ഡാം തകര്‍ന്നാലും വെള്ളം തടഞ്ഞു നിര്‍ത്താമെന്നും കേരളസര്‍ക്കാര്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ സംരക്ഷിക്കുന്നുവെന്നതിന്‌ തെളിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിന്റെ ഡാമുകള്‍ സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട്‌ ദേശീയ ഡാം രജിസ്റ്റര്‍ തമിഴ്‌നാട്‌ തിരുത്തിച്ചിരുന്നു. അപ്പോഴും കേരളം മൗനം പാലിക്കുകയാണുണ്ടായത്‌. താന്‍ പൊതുതാല്‌പര്യ ഹര്‍ജി ഫയല്‍ ചെയ്‌തതിന്‌ ശേഷമാണ്‌ രജിസ്റ്റര്‍ തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ