2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ഡിഫെന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ആലുവയില്‍


കൊച്ചി: ഓള്‍ ഇന്ത്യ ഡിഫന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഇന്നും നാളെയുമായി ആലുവ വൈ എം സി എ കോപ്ലക്‌സില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സതേണ്‍ നേവല്‍ കമാന്റിന്റെ കീഴിലുള്ള സംഘടനകളായ കൊച്ചിന്‍ നേവല്‍ ബേസ്‌ സിവിലിയന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, സതേണ്‍ നേവല്‍ കമാന്റ്‌ സിവിലിയന്‍ എംപ്ലോയീസ്‌ അസോസിയേഷന്‍, എന്‍ എ ഡി എംപ്ലോയീസ്‌ യൂണിയന്‍ തുടങ്ങിയ അഞ്ചു സംഘടനകളാണ്‌ യോഗത്തിന്റെ ആതിഥേയത്വം വഹിക്കുന്നത്‌.
കേരളത്തില്‍ ആദ്യമായാണ്‌ പ്രതിരോധ രംഗത്തെ സിവിലിയന്‍ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന നാലുലക്ഷത്തോളം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന എഐഡിഇഎഫ്‌ എക്‌സിക്യൂട്ടീവ്‌ യോഗം ചേരുന്നത്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 60ഓളം പ്രതിനിധികള്‍ ദ്വിദിന കമ്മിറ്റിയില്‍ പങ്കെടുക്കും.
എന്‍ ഡി എ സര്‍ക്കര്‍ ബജറ്റില്‍ പ്രതിരോധമേഖലയില്‍ 49 ശതമാനം എഫ്‌ ഡി ഐ കൊണ്ടു വരാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടക്കുന്ന യോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. പുതിയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കോണ്‍ട്രാക്‌ട്‌ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കാനും യോഗം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതിരോധമേഖലയിലെ സംയുക്തമായി കഴിഞ്ഞ ഫെബ്രുവരി യില്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കിന്റെ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥകള്‍ ഇതുവരെ പാലിക്കുവാന്‍ ഗവണ്മന്റ്‌ തയ്യാറായിട്ടില്ലെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പണിമുടക്കു സംബന്ധിച്ചു ജൂണ്‍ ആറിനു കേന്ദ്ര പ്രതിരോധ മന്ത്രിക്കു നോട്ടീസ്‌ നല്‍കിയിരുന്നു. സമരത്തിനെക്കുറിച്ചു ആലോചിക്കാന്‍ ഈ മാസം ഏഴിനു ഡല്‍ഹിയില്‍ സംഘടന നേതാക്കളുടെ യോഗം ചേരുന്നുണ്ട്‌ സെപ്‌തംബര്‍ 15നകം ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കുാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം നടത്തുമെന്നു വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ എ ഐ ഡി ഇ എഫ്‌ പ്രസിഡന്റ്‌ എസ്‌ എന്‍ പതക്‌, സി ശ്രീകുമാര്‍, അഡ്വ എം അനില്‍കുമാര്‍, കെ ബാലകൃഷ്‌ണന്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ