2014, ജൂലൈ 31, വ്യാഴാഴ്‌ച

ഡിഎല്‍എഫിനു വേണ്ടി മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നഗരസഭയും ഒത്തുകളിക്കുന്നു



കൊച്ചി: പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക്‌ തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ വീടു പണിയുന്നതിനോ പഴക്കം ചെന്നു നിലംപൊത്താറായ കെട്ടിടം പുതുക്കി പണിയുന്നതിനോ തടസം നില്‍ക്കുന്ന പഞ്ചായത്തും നഗരസഭയും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി കായലിനും കടലിനും അരികില്‍ മണിമാളികകളും ബഹുനില ഫ്‌ളാറ്റുകളും പണിയുന്നതില്‍ കണ്ണടയ്‌ക്കുന്നതായി ആരോപണം. ഇടതുപക്ഷ നേതാക്കളും ഇക്കാര്യത്തില്‍ മൗനം അവലംഭിക്കുന്നു. ഇതില്‍ ഇടതുപക്ഷത്തിന്റെ പങ്കും വ്യക്തമാണെന്നു ബിജെപി കുറ്റപ്പെടുത്തി.

ഡിഎല്‍ഫിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന്‌ വേണ്ടി പരസ്ഥിതി മന്ത്രാലയവും റവന്യു വകുപ്പും കൊച്ചി കോര്‍പ്പറേഷനും തിരക്ക്‌ പിടിച്ച്‌ തീരദേശ പരിപാലന നിയമനത്തിന്‌ വിരുദ്ധമായി ഒത്തുകളിച്ചുവെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തി കൊണ്ട്‌ ഡിഎല്‍എഫും അതുപോലെ എറണാകുളം കേന്ദ്രീകൃതമായി ചില ഫല്‍റ്റ്‌ നിര്‍മ്മാതാക്കളും ഭൂമി കയ്യേറ്റം നടത്തുകയാണ്‌. ചിലവനൂര്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട്‌ അതീവ പരിസ്ഥിതി ലോല പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ഈ പ്രദേശത്തെ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ 186 ഫല്‍റ്റുകളാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. അതില്‍ ഒന്നര ഏക്കര്‍ പുഴ നികത്തി കൈയേറിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വഡോധരയ്‌ക്ക്‌ വേണ്ടി റവന്യുമന്ത്രിയുടേയും മുന്‍ കേന്ദ്രമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഒത്താശയുണ്ടായിരുന്നു. അനധികൃത കെട്ടിട നിര്‍മ്മാണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു വിജിലന്‍സ്‌ സ്‌ക്വാഡ്‌ നിലവിലുണ്ടെങ്കിലും അത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും സര്‍ക്കാരിന്റെ കൈവശമില്ല. കോടി കണക്കിന്‌ അഴിമതി ഇതുമായി ബന്ധപ്പെട്ട്‌ നടന്നിട്ടുണ്ട്‌. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോസ്‌റ്റല്‍ റഗുലേഷന്‍ സോണ്‍ ലംഘിച്ചു 12 ഓളം ഫ്‌ളാറ്റകളാണ്‌ ചിലവന്നൂരില്‍ പണിതുയര്‍ത്‌ിയത്‌. ഇതുസംബന്ധിച്ചു 2010ല്‍ തന്നെ കേരള കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്റ്‌ അതോറിറ്റി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ഗാലക്‌സി ഡെവലപ്പേഴ്‌സ്‌ ,ഹീര കണ്‍സ്‌ട്രക്ഷന്‍സ്‌, അമ്പാടി റിട്രീറ്റ്‌ ,ജ്യുവല്‍ ഹോംസ്‌, ,ഗാലക്‌സി ഹോംസ്‌, അബാദ്‌ ലോട്ടസ്‌, റെയിന്‍ ട്രീ റിയാംസ്‌ ബ്ലൂ ലഗൂണ്‍ ,ഗോള്‍ഡന്‍ കായലോരം എന്നീ കായല്‍ കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഫയല്‍ തന്നെ കാണാനില്ലെന്ന നിലപാടിലാണ്‌ കൊച്ചി നഗരസഭ.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒത്താശ അപകടകരമാണ്‌. അംഗീകാരമില്ലാത്ത കെട്ടിടങ്ങള്‍ മാതൃകപരമായി പൊളിച്ച്‌ മാറ്റുകയും കൈയേറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും ഡിഎല്‍എഫ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്‌ സമുന്നതരായ നേതാക്കള്‍ക്കും അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വമ്പന്‍ മാഫിയകള്‍ കൊച്ചിയില്‍ അഴിഞ്ഞാടുകയാണ്‌. നിശാപാര്‍ട്ടിയില്‍ ബോ്‌ട്ടില്‍ നിന്ന്‌ മയക്കമരുന്ന്‌ കണ്ടെത്തിയത്‌ ഭയാനകമാണ്‌. കഞ്ചാവ്‌ ലോബിയുമായി മുന്‍ കേന്ദ്രമന്ത്രിയുടെ മകനും ബന്ധപ്പെട്ടിരിക്കുന്നത്‌ കൊണ്ടാണ്‌ ഇതെല്ലാം വളരെ വേഗത്തില്‍ തേഞ്ഞ്‌ മാഞ്ഞ്‌ പോകുന്നത്‌. നിശാപാര്‍ട്ടികള്‍ നിര്‍ത്തലാക്കുകയാണ്‌ വേണ്ടത്‌. ടൂറിസം മേഖലയെ തകര്‍ക്കുന്നതിന്‌ മാഫിയകള്‍ കാരണമാവും. പോലീസ്‌ ഉദ്യോസ്ഥര്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ