2014, ജൂൺ 3, ചൊവ്വാഴ്ച

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്‌ ,പോലീസ്‌ സഹായത്തോട പ്രതി മുങ്ങിയതായി പരാതി


കൊച്ചി

മറ്റൊരാളുടെ സ്ഥലം തന്റെ പേരിലുള്ളതാണെന്നു വ്യാജരേഖയുണ്ടാക്കി നിരവധിപേരെ തട്ടിച്ചു മുങ്ങിയ പ്രതിയെ പോലീസ്‌ സഹായിക്കുയാണെന്നു ആരോപണം. 
ഒന്‍പതു പേരില്‍ നിന്നായി സ്ഥലം വാഗ്‌ദാനം ചെയ്‌തു 37.4 ലക്ഷം രൂപ തട്ടിച്ചെടുത്ത പോണേക്കര നൈസ്‌ കമ്പനിക്കു സമീപം കോവില്‍പറമ്പില്‍ പാപ്പു മകന്‍ കെ..പി സുജാതനാണ്‌ പോലീസ്‌ സഹായത്തോടെ മുങ്ങിയിരിക്കുന്നത്‌. ഇയാള്‍ ചെന്നൈയിലുണ്ടെന്നു വിവരം ലഭിച്ചിട്ടും പോലീസ്‌ ഇതുവരെ ഇയാളെ പിടികൂടാനുള്ള യാതൊരു ശ്രമവും നടത്തിയില്ലെന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
പോണേക്കര, പാടിവട്ടം ,എളമക്കര എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌ തട്ടിപ്പിനിരയായത്‌.
കോട്ടുവള്ളി കാളിപ്പറമ്പില്‍ അബ്‌ദുള്ള ഹാജിയുടെ മകള്‍ ഖദീജയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്‌ തന്റെ പേരിലുള്ളതെന്നവകാശപ്പെട്ട്‌ സുജാതന്‍ തട്ടിപ്പ്‌ നടത്തിയത്‌. ചേറ്റുവ,കോട്ടുവള്ളി, എന്നിവടങ്ങളിലുള്ള ഖദീജയുടെ സ്ഥലം കാണിച്ചായിരുന്നു തട്ടിപ്പ്‌. ഒരു വീട്‌ എന്ന സ്വപ്‌നം കണ്ടുകൊണ്ട്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തും കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റു ആറു ലക്ഷം രൂപവരെ ചിലര്‍ സുജാതനു നല്‍കിയിരുന്നു. ഈ തുകയില്‍ ഒരു നല്ല ഭാഗം ഇയാള്‍ മകള്‍ ഹീരയ്‌ക്ക്‌ മാല്യങ്കര എസ്‌എന്‍എം ഹൈസ്‌കൂളില്‍ അധ്യാപിക ജോലിക്കായി നല്‍കിയതായി തട്ടിപ്പിനിരായവര്‍ പറഞ്ഞു. ബാക്കി തുക ഉപോഗിച്ചു പാലക്കാട്‌ മകന്റെ പേരില്‍ ഭൂമി വാങ്ങുകയും ചെയ്‌തു. 
പണവും ഭൂമിയും നഷ്‌ടമായെന്നു വ്യക്തമായതോടെ വഞ്ചിക്കപ്പെട്ട ഒന്‍പതു പേരും കളമശേരി പോലീസ്‌ സ്റ്റേഷനില്‍ 2013 നവംബറില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ എം.ബി ലത്തീഫ്‌ സുജാതനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ഒരുമാസത്തിനകം തുക തിരികെ നല്‍കാമെന്നു സുജാതനും ഭാര്യ ചിന്നയും സത്യവാങ്‌മൂലത്തില്‍ ഉറപ്പും നല്‍കി. എന്നാല്‍ പറഞ്ഞകാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കിയില്ല. തുടര്‍ന്നു തട്ടിപ്പിനിരയായവര്‍ കോടതിയെ സമീപിക്കുകയും കോടതി തുക തിരികെ നല്‍കാന്‍ പോലീസിനോടു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ പൊലീസ്‌ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കളമശേരി പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടായിരുന്ന കേസ്‌ ഫയല്‍ പുതുതായി നിര്‍മ്മിച്ച എളമക്കര സ്റ്റേഷനിലേക്കു മാറ്റിയതാണ്‌ കാരണമായി പറയുന്നതെന്ന്‌ സംരക്ഷണ സമിതി കണ്‍വീനര്‍ അലക്‌സ്‌ തെരുവില്‍പ്പറമ്പ്‌, ചെയര്‍മാന്‍ കുമ്പളം രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ