2014, ജൂൺ 20, വെള്ളിയാഴ്‌ച

കൊച്ചി ഇനി ഫുട്‌ബോള്‍ ആവേശത്തില്‍ ആറാടും





കൊച്ചി
ലോകകപ്പ്‌ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരി അടങ്ങിയാലും കൊച്ചിയില്‍ ഫുട്‌ബോള്‍ ലഹരി നീണ്ടുനില്‍ക്കും.
ലോകകപ്പിനു പിന്നാലെ കൊച്ചിയില്‍ പ്രഥമ ഇന്ത്യന്‍ സുപ്പര്‍ ലീഗ്‌ എത്തും. അതിനു പിന്നാലെ നെഹ്‌റു ട്രോഫി ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്‌. അടുത്ത സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഫുട്‌ബോള്‍ മത്സരങ്ങളാണ്‌ കൊച്ചിയില്‍ എത്തുന്നതെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിസന്റ്‌ കെ.എം.ഐ മേത്തര്‍ അറിയിച്ചു.
കൊച്ചിയുടെ ഫുട്‌ബോളിനു സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ വരവും ആവേശം പകരം . സച്ചിന്‍ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീമിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സച്ചിന്‍ അടുത്ത മാസം രണ്ടു മൂന്നു ദിവസം കൊച്ചിയില്‍ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴസിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ സൂപ്പര്‍ ലീഗിലെ ഒന്‍പതോളം മത്സരങ്ങള്‍ ഉണ്ടാകും. അതിനു പുറമെ ഏതാനും വിദേശ ടീമുകളുമായി സന്നാഹ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീം കൊച്ചിയില്‍ കളിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ടീമുകളില്‍ എല്ലാം അറിയപ്പെടുന്ന വിദേശ താരങ്ങള്‍ ഉണ്ടാകുമെന്നു കെ.എം.ഐ മേത്തര്‍ അറിയിച്ചു. മെസിയോളം അറിയപ്പെടുന്നവരല്ലെങ്കിലും എട്ടോളം പ്രശസ്‌തരായ താരങ്ങള്‍ ഈ ടീമുകളില്‍ ഉണ്ടാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനോടൊപ്പം തന്നെ അണ്ടര്‍ 17 ലോകകപ്പിനു കൂടി കൊച്ചി വേദി ഒരുക്കുന്നുണ്ട്‌. ഇതിന്റെ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും. പരിശീലന വേദികളില്‍ ഒന്നായ അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ ആസ്ര്‌ടോ ടര്‍ഫ്‌ വിരിക്കും. നിലവിലുള്ള സ്റ്റേഡിയം പുതുക്കി പണിത ശേഷമായിരിക്കും ഗ്രൗണ്ടിന്റെ പണി തുടങ്ങുക. സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ പ്ലാന്‍ തയ്യാറാക്കി പണി ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌.
ഇത്തവണത്തെ നെഹ്‌റു ട്രോഫി രാജ്യാന്തര ഇന്‍വിറ്റേഷന്‍ മത്സരം കൊച്ചിയില്‍ നടത്തുന്ന കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്നില്‍ അവതരിപ്പിച്ചതായും കെഎംഐ മേത്തര്‍ പറഞ്ഞു.
ഐഎസ്‌എലിനുള്ള ഒരുക്കങ്ങളാണ്‌ ആദ്യം ആരംഭിക്കുക. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പണികള്‍ ആരംഭിക്കും. നിലവിലുള്ള ക്രിക്കറ്റ്‌ പിച്ച്‌ കേടുകൂടാതെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുല്ല്‌ പിടിപ്പിക്കുക.
എന്നാല്‍ നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോളിനു യോജിച്ചതല്ലെന്നു സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഐഎസ്‌എല്‍ നടത്തുവാന്‍ ഇതു തടസമാകില്ലെങ്കിലും അണ്ടര്‍ 17 ലോകകപ്പിനു വേദി അനുവദിക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുന്ന വിധം ഗ്രൗണ്ട്‌ ഒരുക്കേണ്ടിവരും.മണ്ണിലേക്കു ആഴത്തില്‍ ഇറങ്ങുന്ന വേരുകളുള്ള പുല്‍ത്തകിടി വിരിക്കേണ്ടി വരും. നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോള്‍ താരങ്ങളുടെ സ്‌പൈക്കില്‍ മോശമാകുന്നവയാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ