2013, നവംബർ 13, ബുധനാഴ്‌ച

നീതിലഭിച്ചില്ലെങ്കില്‍ നിരാഹാരം കിടന്നു മരിക്കും വനിതാ വാര്‍ഡന്‍


കൊച്ചി
നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാരം കിടന്നു മരിക്കുമെന്നു ജോലിക്കിടെ പരസ്യമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന വനിതാ ട്രാഫിക്‌ വാര്‍ഡന്‍ ഡി.പത്മിനി പറഞ്ഞു. സംഭവം നടന്നു പതിനൊന്നു ദിവസം കഴിഞ്ഞിട്ടും പത്മനിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
നെട്ടൂര്‍ സര്‍ക്കാര്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്മിനി ഒരാഴ്‌ചത്തെ അവധിക്കുശേഷം ജോലിയില്‍ പ്രവേശിച്ചു. പ്രതിയെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നിരാഹാരം കിടന്നു മരിക്കുമെന്നും പത്മിനി പറഞ്ഞു.

ഇന്നലെ ഹൈവെയില്‍ ചക്കരപറമ്പിനു സമീപമായിരുന്നു ഡ്യൂട്ടി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിലും ഡ്യൂട്ടിയ്‌ക്ക്‌ ഇറങ്ങിയതിനു കാരണമുണ്ട്‌. പെരുവഴിയില്‍ അപമാനിക്കപ്പെട്ടത്‌ വേദന ഉള്ളില്‍ ഉണ്ടാക്കുന്ന തീ അണയാതിരിക്കാനാണ്‌ വീണ്ടും വാഹനങ്ങളെ നിയനിയന്ത്രിക്കാന്‍ പത്മിനി എത്തിയത്‌. പത്മിനി അപമാനിതയായിട്ടും പോലീസ്‌ ഉദ്യോഗസ്ഥര്‍ ആരും ഇതുവരെ വിളിച്ചിട്ടുപോലുമില്ല. അതേസമയം പത്മിനിയെ തല്ലിയ വിനോഷ്‌ വര്‍ഗീസിനെയാണ്‌ പോലീസ്‌ സംരക്ഷിക്കുന്നത്‌.
പണത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും സ്വാധീനത്താല്‍ സിവില്‍ തര്‍ക്കങ്ങളില്‍ പോലും കേസെടുക്കാന്‍ അമിതാവേശം കാണിക്കുന്ന പോലീസ്‌ രണ്ടുതരം നീതി നടപ്പിലാക്കുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ്‌ ജെ.ബി. കോശി നിരീക്ഷിച്ചു. കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഡ്യൂട്ടിയിലായിരുന്ന ട്രാഫിക്‌ വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണു വിമര്‍ശനം.

ട്രാഫിക്‌ വാര്‍ഡന്റെ സ്ഥാനത്ത്‌ ഒരു ഐപിഎസുകാരനോ രാഷ്‌ട്രീയക്കാരനോ ആയിരുന്നെങ്കില്‍ പോലീസിന്റെ മനോഭാവം മറ്റൊന്നാകുമായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഉടന്‍ നടപടിയെടുത്തതായി പറയുന്ന പോലീസ്‌ ട്രാഫിക്‌ വാര്‍ഡനെ അപമാനിച്ച പ്രതിയെ അറിയാമായിരുന്നിട്ടും നടപടിയെടുക്കാത്തത്‌ അത്ഭുതമാണ്‌. ട്രാഫിക്‌ പോലീസുകാര്‍ക്കും ട്രാഫിക്‌ വാര്‍ഡന്മാര്‍ക്കും സര്‍ക്കാരിന്റെയോ മേലുദ്യോഗസ്ഥന്റെയോ നിര്‍ദേശപ്രകാരം ജോലി ചെയ്യുന്നവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്‌ ട്രാഫിക്‌ വാര്‍ഡന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജോലിസമയത്തുണ്‌ടായ സംഭവമായതിനാല്‍ വാര്‍ഡനു മുഴുവന്‍ ശമ്പളവും നല്‍കണമെന്നും ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ