2021, മേയ് 22, ശനിയാഴ്‌ച

ജനകീയ അടുക്കളകളിൽ മധുരക്കനി പദ്ധതി വഴി രണ്ടര ടൺ കപ്പ



എറണാകുളം : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ജനകീയ അടുക്കളകളിലേക്ക് മധുരക്കനി പദ്ധതിയിലൂടെ രണ്ടര ടൺ കപ്പ നൽകി. നോർത്ത് കുത്തിയതോട് സെന്റ് തോമസ് ഇടവകയിലെ കർഷകരിൽ നിന്നും ശേഖരിച്ച രണ്ടര ടൺ കപ്പ  സഹൃദയയുടെ സന്നദ്ധ സേവക കൂട്ടായ്മയായ സഹൃദയ സമരിറ്റൻസാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രോഗികൾക്ക്  ഭക്ഷണം ഒരുക്കുന്ന ജനകീയ അടുക്കളകളിൽ എത്തിച്ചു നൽകിയത്.  കൊച്ചി കോർപറേഷൻ, എസ്. എസ് കലാമന്ദിർ എന്നിവിടങ്ങളിലെ ജനകീയ അടുക്കളകളിലേക്കും തുതിയൂർ സെന്റ് ജോസഫ് ഇടവകയിലേക്കുമായി കപ്പ വിതരണം ചെയ്യുന്നതിന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് മയ്പ്പാൻ, നെൽവിൻ വർഗീസ്, ഷിംജോ ദേവസ്യ എന്നിവർ നേതൃത്വം നൽകി. ഈ ലോക് ഡൗൺ കാലത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചു ടണ്ണിലേറെ കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ കാർഷികോത്പന്നങ്ങൾ മധുരക്കനി പദ്ധതി വഴി വിതരണം ചെയ്തു കൊണ്ട് പങ്കുവയ്പിന്റെ
മഹത്തായ മാതൃക നൽകാൻ  സാധിക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ