2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ

 








എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 

പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്‌. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. 
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു. 

21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്‌, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ