2018, ഫെബ്രുവരി 4, ഞായറാഴ്‌ച

കടലറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ സിഎംഎഫ്‌ആര്‍ഐ







കൊച്ചി- ആഴിയറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്‌.ആര്‍.ഐ.) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്‌ആര്‍ഐയുടെ 71-ാമത്‌ സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അദ്‌ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്‌മയങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വന്‍തിരക്കായിരുന്നു. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴചകളും അറിവുകളുമാണ്‌ സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്‌തത്‌.

വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്‌ത്‌ അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിഎംഎഫ്‌ആര്‍ഐയിലെ കക്കവര്‍ഗ്ഗ ഗവേഷണ വിഭാഗം കൃഷി ചെയ്‌ത്‌ വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന്‌ 1500 രൂപ വരെ വിലയുള്ള മുത്തുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. അവയുടെ വില്‍പനയുമുണ്ടായിരുന്നു. സിഎംഎഫ്‌ആര്‍ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രദര്‍ശനം നടന്നത്‌. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട്‌ മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട്‌ വര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്‌ചക്കാരെ ആകര്‍ഷിച്ചു. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്‌ എന്നിവ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി.

മീനുകളുടെ വയസ്സ്‌ കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള പരീക്ഷണ ശാല സന്ദര്‍ശകര്‍ക്ക്‌ വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന്‌ പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസ്സില്‍ താഴെയും അയലയുടേത്‌ ഒരുവര്‍ഷവുമാണ്‌ പഠനത്തില്‍ കണ്ടെത്താനായതെന്ന്‌ ശാസ്‌ത്രസംഘം വിശദീകരിച്ചു.

സി.എം.എഫ്‌.ആര്‍.ഐ.യിലെ സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകള്‍ ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അക്വാപോണിക്‌സ്‌, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയുടെ മാതൃകകള്‍ക്ക്‌ പുറമെ, കുറഞ്ഞ തോതില്‍ മാത്രം ജലം ഉപയോഗിച്ച്‌ ചെയ്യാവുന്ന നൂതന ജലകൃഷി സംവിധാനമായ റീസര്‍ക്കുലേറ്റിംഗ്‌ അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്‌) പ്രവര്‍ത്തന മാതൃക വിദ്യാര്‍ത്ഥികളെയടക്കം ആകര്‍ഷിച്ചു.

കൂടാതെ, കടല്‍ വെള്ളത്തിന്‌ നിറം നല്‍കുന്ന സൂക്ഷ്‌മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനം കവര്‍ന്നു. സി.എം.എഫ.ആര്‍.ഐ. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച ആറ്റിക്‌, ഹാച്ചറി, വിവിധ ലബോറട്ടറികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. വിവിധയിനം കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ലാസ്റ്റിക്‌ മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്ര്‌ത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്നത്‌ വിശദീകരിക്കുന്നതായിരുന്നു സിഎംഎഫ്‌ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ്‌ ഓണ്‍ ക്ലൈമറ്റ്‌ റെസിലിയന്റ്‌ അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ സ്റ്റാള്‍. കാലാവസ്ഥാ വ്യിതനായനം കാരണമായി സമുദ്രജല ഊഷ്‌മാവ്‌ വര്‍ധിച്ചതും മത്സ്യങ്ങളുടെ പ്രജനന-ആവാസവ്യവസ്ഥകളില്‍ വന്ന മാറ്റവും മീനുകളുടെ പാലായനവും സിഎംഎഫ്‌ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ സന്ദര്‍ശകരോട്‌ വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന പദ്ധതിയാണ്‌ നിക്ര.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ