2017, ജൂൺ 23, വെള്ളിയാഴ്‌ച

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരാണ്‌ ? എഡിജിപി സന്ധ്യയുടെ തെളിവെടുപ്പ്‌ നിര്‍ണായകമാകും


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. നടിയെ ആക്രമിച്ചതിന്‌ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച്‌ പോലീസിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ്‌ സൂചനകള്‍. അതിനിടെ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത്‌ വരിക എന്നാണ്‌ റിപ്പോര്‍ട്ട്‌. പള്‍സര്‍ സുനി സഹതടവുകാരനോട്‌ വെളിപ്പെടുത്തി എന്ന്‌ പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യ സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ്‌ ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന്‌ മൊഴി രേഖപ്പെടുത്തിയത്‌. മഞ്‌ജു വാര്യരുമൊന്നിച്ച്‌ വിദേശത്ത്‌ പോകുന്നതിനാല്‍ നടിയുടെ മൊഴി അതിവേഗം രേഖപ്പെടുത്തുകയായിരുന്നു. കേസ്‌ അട്ടിമറിക്കാന്‍ അണിയറയില്‍ കോടികള്‍ ഒഴുക്കുന്നത്‌ തിരിച്ചറിഞ്ഞായിരുന്നു പോലീസിന്റെ നീക്കം എന്നാണറിയുന്നത്‌. വിദേശത്ത്‌ പോകുന്ന നടിയെ ഇനിയാര്‍ക്കും ബന്ധപ്പെടാന്‍ അവസരമുണ്ടാകില്ലെന്നതും പോലീസ്‌ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌.

അതീവ രഹസ്യമായാണ്‌ കേസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. പഴുതുകള്‍ അടയ്‌ക്കുന്ന തെളിവുകള്‍ കിട്ടിയാല്‍ ഉടന്‍ ആരോപണ വിധേയരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യും. അതിന്‌ മുമ്പ്‌ നടനേയും സംവിധായകനേയും പോലീസ്‌ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്‌. മൊഴി കൊടുത്ത നടിയുടെ വിദേശ യാത്ര മഞ്‌ജുവിനൊപ്പമാണെന്നത്‌ നടനേയും കൂട്ടരേയും അലോസരപ്പെടുത്തുന്നുണ്ട്‌. സ്വകാര്യ ചടങ്ങിന്‌ പോകുന്ന ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും ഉണ്ട്‌. ഈ യാത്രയോടെ സിനിമാ ലോകം മുഴുവന്‍ നടിക്ക്‌ പിന്നില്‍ അണിനിരക്കുമോ എന്ന സംശയവും നടനും ആരോപണ വിധേയനനായ സംവിധായകനും വച്ചു പുലര്‍ത്തുന്നു. അതുണ്ടായാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പൊളിയും. പള്‍സര്‍ സുനി തുറന്നു പറച്ചിലുകളില്‍ ഉറച്ചു നിന്നാല്‍ നടന്‍ കുടുങ്ങുമെന്ന്‌ ഉറപ്പാണ്‌. ഇക്കാര്യം ചലിച്ചിത്ര ലോകവും തിരിച്ചറിയുന്നു. അതിനാല്‍ ആരോപണ വിധേയരില്‍ നിന്നും അകലം പാലിക്കാനാണ്‌ ഏവരുടേയും തീരുമാനം.

നടിക്കും മഞ്‌ജു വാര്യര്‍ക്കുമൊപ്പം മോഹന്‍ലാലും യുകെയില്‍ പരിപാടിക്ക്‌ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. കേസുമായി ബന്ധപ്പെട്ട്‌ മഞ്‌ജുവിന്‌ പിന്തുണ നല്‍കുന്നത്‌ മോഹാന്‍ലാലാണെന്ന പ്രചരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിവാദങ്ങളും മറ്റും ഒഴിവാക്കാന്‍ മോഹന്‍ലാല്‍ യുകെ യാത്ര ഒഴിവാക്കിയതെന്നും സൂചനയുണ്ട്‌. ഏതായാലും എഡിജിപി സന്ധ്യയുടെ അന്വേഷണത്തെ ഗൗരവത്തോടെയാണ്‌ സിനിമാ ലോകം കാണുന്നത്‌. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടതില്ലെന്ന്‌ ഡിജിപി സെന്‍കുമാര്‍, സന്ധ്യക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഉറച്ച നിലപാടിലാണ്‌. ഈ സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ