2017, ജൂൺ 14, ബുധനാഴ്‌ച

എല്‍പിജി സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌തതില്‍ ആര്‍ച്ച്‌ബിഷപ്‌ പ്രതിഷേധിച്ചു




കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളത്തെ പുതുവൈപ്പില്‍ നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തിയിരുന്ന സ്‌ത്രീകളും കുട്ടികളും വിവിധ മതവിഭാഗത്തില്‍ പെട്ടവരും ഉള്‍പ്പെടെയുള്ളവരെ ഒരു പ്രകോപനവും കൂടാതെ അറസ്റ്റ്‌ ചെയ്‌തതിലും സമരപന്തല്‍ പൊളിച്ചുനീക്കിയതിലും വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ ശക്തിയായി പ്രതിഷേധിച്ചു. 
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത്‌ ശരിയല്ല. 
പദ്ധതി പ്രദേശത്ത്‌ ഒരു കിലോമീറ്റര്‍ പരിധിയില്‍ ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. പദ്ധതി നടപ്പാക്കുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ അറുപതിനായിരത്തോളം കുടുംബങ്ങളും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ പ്രധാന കേന്ദ്രമാണ്‌ പ്രദേശം. പാരിസ്ഥിതിക നിയമ നിബന്ധനകള്‍ പാലിക്കാതെയാണ്‌ ടെര്‍മിനല്‍ നിര്‍മാണമെന്നാണ്‌ സമരം നടത്തുന്നവരുടെ പ്രധാന ആക്ഷേപം. ടെര്‍മിനല്‍ വന്‍ദുരന്തത്തിന്‌ വഴിവെക്കുമെന്നാണ്‌ അവരുടെ ആശങ്ക. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സമാധാനപരമായി സമരം നടത്തി വന്നിരുന്നവരെ വന്‍ പൊലീസ്‌ സന്നാഹവുമായി വന്ന്‌ ബലമായി അറസ്റ്റ്‌ ചെയ്‌തുകൊണ്ടു പോയ രീതി ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ വ്യക്തമാക്കി.
എല്‍പിജി സമരത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ വൈകീട്ട്‌ 3.30ന്‌ കേരള ലത്തീന്‍ സഭ സമുദായ നേതാക്കളുടെയും വിവിധ സംഘടനാഭാരവാഹികളുടെയും യോഗം വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ മന്ദിരത്തില്‍ ചേരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ