2017, ജനുവരി 27, വെള്ളിയാഴ്‌ച

സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി




കൊച്ചി
ഡിവൈഎഫ്‌ഐ നേതാവ്‌ കറുകപ്പിള്ളി സിദ്ധിഖ്‌ പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി. 
ആദായനികുതി റിട്ടേണും ബാലന്‍സ്‌ ഷീറ്റും പെരുപ്പിച്ചു കാണിച്ചതും വ്യാജമാണെന്നതു ചൂണ്ടിക്കാട്ടി റവന്യു ഇന്റലിജന്‍സ്‌ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍്‌സികള്‍ക്കും കത്തുനല്‍കി. പെപരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ചു ബാങ്കുകളെ സമര്‍ത്ഥമായി കബളിപ്പിച്ചുവെന്നാണ്‌ ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്‌. 
നേരത്തെ തന്നെ ഇവരെക്കുറിച്ചു സംശയം ഉണ്ടായിരുന്നുവെങ്കിലും ഡിവൈഎഫ്‌ഐ നേതാവ്‌ പ്രതിയായതോടെയാണ്‌ പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്‌. 26 വയസുള്ള യുവതി കൊച്ചി നഗരത്തില്‍ ആസ്‌തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന ജഗ്വാര്‍ കാറും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചും സ്വന്തമാണെന്നും പോലീസില്‍ അറിയിക്കുകയും ഇവ ക്വട്ടേഷ,ന്‍ സംഘം പിടിച്ചെടുത്തുവെന്നും പാലാരിവട്ടം സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്‌ അന്വേഷണ ഏജന്‍സിക്ക്‌ ഇവരെക്കുറിച്ചു സംശയം തോന്നിയത്‌. 
എറണാകുളം ബ്രോഡ്‌ വെയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി സാന്ദ്ര ആന്റ്‌ കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കടകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തികവര്‍ഷം 58 ലക്ഷം രൂപയുടെ വരുമാനമാണ്‌ സാന്ദ്രയുടെ ബാലന്‍സ്‌ ഷീറ്റില്‍ കാണിച്ചിരിക്കുന്നത്‌. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം ഇത്‌ പതിന്മടങ്ങ്‌ കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്‌താണ്‌ കോടിക്കണക്കിനു രൂപ സമ്പാദിച്ചുവെന്നാണ്‌ ബാലന്‍സ്‌ ഷീറ്റില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ നാള്‍ ഇതുവരെ ഒറ്റ ഷിപ്പ്‌മെന്റ്‌ പോലും ഇറക്കുമതി നടത്തിയട്ടില്ലെന്ന്‌ ഡി.ആര്‍.ഐ അന്വേഷണത്തില്‍ തെളിഞ്ഞു. 
ഇതോടെയാണ്‌ പെരുപ്പിച്ചു കാട്ടിയ ബാലന്‍സ്‌ ഷീറ്റും ഐടി റിട്ടേണുമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌. പെരുപ്പിച്ചെടുത്ത ബാലന്‍സ്‌ ഷീറ്റിന്‌ കൃത്യമായ ആദായ നികുതിയും നല്‍കി. ഇത്‌ കാണിച്ച്‌ ബാങ്കുകളില്‍ നിന്ന്‌ കോടികള്‍ ലോണ്‍ എടുത്ത്‌ കാറുകളും വസ്‌തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കു ശേഷം ഇവ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങുകയായിരുന്നു. 
അന്വേഷണം തുടങ്ങിയതോടെ ബ്രോഡ്‌ വെയിലെ സാന്ദ്ര തോമസിന്റെ സ്ഥാപനം ആഴ്‌ചകളായി അടഞ്ഞു കിടക്കുകയാണ്‌. സാന്ദ്ര തോമസിനെ ഫോണിലും ലഭ്യമല്ല. 
പെരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ത്ഥമായ തട്ടിപ്പ്‌ ആണ്‌ നടത്തിയതെന്ന്‌ റവന്യു ഇന്റിലജന്‍സ്‌ കേന്ദ്ര ഏജന്‍സിളെയും ഒപ്പം റിസര്‍വ്‌ ബാങ്കിനെയും അറിയിച്ചിരിക്കുന്നത്‌. സാന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ നേരത്തെ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ