2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

മുന്‍ മന്ത്രി കെ.ബാബുവിനെതിരെ ആദായ നികുതി വകുപ്പും പിടിമുറുക്കുന്നു




കൊച്ചി: അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്തിനെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷണത്തിനൊരുങ്ങുന്നു. വിജിലന്‍സ്‌ അന്വേഷണം പൂര്‍ത്തിയായ ശേഷം ആദായനികുതി വകുപ്പിന്റെ അന്വേഷണങ്ങാനാണ്‌ തീരുമാനം.
ഇതിനായി കെ.ബാബു അടക്കമുള്ളവര്‍ക്ക്‌ നോട്ടീസ്‌ നല്‍കും. മുന്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബു. അദ്ദേഹത്തിന്റെ മക്കള്‍,മരുമക്കള്‍,ബിനാമികള്‍ക്കെതിരെയാണ്‌ സംസ്ഥാന വിജിലന്‍സ്‌ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. ഇതിന്റെ തുടര്‍ച്ചയായി അന്വേഷണം ആരംഭിക്കാനാണ്‌ ആദായ നികുതി ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്‌. 
ബാബുവിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരങ്ങളും വരവ്‌ ചിലവ്‌ കണക്കുകളും എല്ലാം ഇപ്പോള്‍ വിജിലന്‍സിന്റെ പക്കലാണ്‌. അവരുടെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായ ശേഷം ഔദ്യോഗികമായി രേഖകള്‍ ഏറ്റുവാങ്ങി ആദായനികുതി വകുപ്പ്‌ പരിശോധന തുടങ്ങും. 
വിജലന്‍സ്‌ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും ഇന്‍കംടാക്‌സ്‌ വിഭാഗം മുന്നോട്ട്‌ പോകുക. ഇതിനായി വിജിലന്‍സ്‌ ഉദ്യോഗസ്ഥരുമായി കൂടികാഴ്‌ച നടത്തും. വിവിധ കേന്ദ്ര സംസ്ഥാന അന്വേഷണഏജന്‍സികള്‍ തമ്മില്‍ ഇപ്പോള്‍ തന്നെ പരസ്‌പരം അന്വേഷണ വിവരങ്ങള്‍ കൈമാറുന്ന പതിവ്‌ ഉണ്ട്‌. കെ.ബാബു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളും വിജിലന്‍സ്‌ അന്വേഷണം കണ്ടെത്തുന്ന സ്വത്തുക്കളുടെ ആസ്‌തിയും കണക്കാക്കിയായിരിക്കും തങ്ങള്‍ മുന്നോട്ടു പോകുക എന്ന്‌ ഇന്‍കംടാക്‌സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ബാബുവിന്റെ സ്വത്തിന്റെ വിശദവിവരങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ്‌ തേനിയിലെ എസ്‌റ്റേറ്റിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണിപ്പോള്‍. ഇതിനായി പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.

ബാബുവിന്റെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും ബിനാമികള്‍ എന്ന്‌ സംശയിക്കപ്പെടുന്നവരുടേയുമെല്ലാം രേഖകള്‍ ഇപ്പോള്‍ വിജിലന്‍സിന്റെ കൈവശമാണ്‌.
ഈ കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ അന്വേഷിച്ച എല്ലാവരുടേയും സ്വത്തിന്റെ വിവരം ആദായനികുതി വകുപ്പും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്‌. നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റായിരിക്കും അന്വേഷണം നടത്തുക.
ബാബുവും ബന്ധുക്കളും ബിനാമികളെന്ന്‌ സംശയിച്ചവരും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ ശരിയാണോ എന്ന പരിശോധനയാകും നടക്കുക. ഇതില്‍ പറഞ്ഞതിനപ്പുറത്ത്‌ കൂടുതല്‍ സ്വത്തുണ്ടെന്ന്‌ കണ്ടെത്തിയാല്‍ ആദായനികുതി വകുപ്പ്‌ നടപടി സ്വീകരിക്കും.
ദിവസങ്ങള്‍ക്കുമുമ്‌ബ്‌ വിജിലന്‍സ്‌ ബാബുവിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും വന്‍തോതില്‍ അനധികൃത സ്വത്ത്‌ സമ്പാാദിച്ചെന്ന നിഗമനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിന്റെ ഭാഗമായി ചോദ്യംചെയ്യലുകളും അന്വേഷങ്ങളും പല സംഘങ്ങളായി തിരിഞ്ഞ്‌ നടക്കുകയാണ്‌. ബാബുവിന്‌ അനധികൃത സമ്പാദ്യമുണ്ടെന്ന നിഗമനം ഉറപ്പിക്കാനാവശ്യമായ തെളിവുകളും ശേഖരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ വിജിലന്‍സ്‌ മരവിപ്പിക്കുകയും ലോക്കറുകളില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
വീടുകളില്‍ നിന്ന്‌ നിരവധി രേഖകള്‍ കണ്ടെടുക്കുകയും ബിനാമിയെന്ന്‌ സംശയിക്കുന്ന ബാബുറാമിന്റെ പക്കല്‍ നിന്ന്‌ പലയിടത്തായി വാങ്ങിയ നിലങ്ങളുടെ ലിസ്റ്റും കണ്ടെടുത്തിരുന്നു. ഇവര്‍ ചെയ്യുന്ന തൊഴിലിലും ലഭിക്കുന്ന ശമ്പളം, ലാഭം എന്നിവയ്‌ക്കും അനുസൃതമായാണോ ഇവരുടെ സമ്പാദ്യം എന്ന വിലയിരുത്തലാകും ആദ്യഘട്ടത്തില്‍ നടത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ