2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

450 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ടൂറിസം മന്ത്രാലയം അനുമതി



ന്യൂഡല്‍ഹി: 
കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ സ്വദേശ്‌ ദര്‍ശന്‍ പദ്ധതിക്കു വേണ്ടിയുള്ള സെന്‍ട്രല്‍ സാങ്‌ഷനിങ്ങ്‌ & മോണിറ്ററിങ്ങ്‌ കമ്മിറ്റി 450 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി. മധ്യപ്രദേശിലും ഉത്തരാഖണ്‌ഡിലും ഹെറിറ്റേജ്‌ സര്‍ക്യൂട്ട്‌, ഉത്തര്‍ പ്രദേശില്‍ രാമായണ സര്‍ക്യൂട്ട്‌, സിക്കിമില്‍ വടക്കു കിഴക്കന്‍ സര്‍ക്യൂട്ട്‌, തമിഴ്‌നാട്ടില്‍ തീരദേശ സര്‍ക്യൂട്ട്‌ എന്നിവയ്‌ക്കാണ്‌ അനുമതി നല്‍കിയത്‌. 100 കോടി രൂപയാണ്‌ ഗ്വാളിയോര്‍-ഓര്‍ച്ച-ഖജുരാഹോ-ചന്ദേരി-ഭിംഭേഡ്‌ക-മണ്‌ഡു എന്നിവ ഉള്‍പ്പെട്ട ഹെറിറ്റേജ്‌ സര്‍ക്യൂട്ടിന്റെ വികസനത്തിന്‌ അനുവദിച്ചിരിക്കുന്നത്‌. ഉത്തരാഖണ്‌ഡിലെ ജഗേശ്വര്‍-ദേവിധുര-ബൈജ്‌നാഥ്‌ ഹെറിറ്റേജ്‌ സര്‍ക്യൂട്ടിന്റെ വികസനത്തിന്‌ 83 കോടി രൂപ ലഭിക്കും. ചെന്നൈ-മാമല്ലപുരം-രാമേശ്വരം-മണ്‍പടു-കന്യാകുമാരി എന്നിവ ഉള്‍പ്പെടുന്ന തമിഴ്‌നാട്ടിലെ തീരദേശ സര്‍ക്യൂട്ട്‌ വികസനത്തിന്‌ 100 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതി ലഭിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകത്തെ തിരുവള്ളുവര്‍ പ്രതിമയുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്രകൂട്‌, ശ്രിംഗ്വേര്‍പൂര്‍ എന്നിവയുടെ വികസനമാണ്‌ ഉത്തര്‍പ്രദേശിലെ രാമായണ സര്‍ക്യൂട്ട്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 70 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌. അയോധ്യയുടെ വികസനവും രാമായണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. 95.50 കോടി രൂപയാണ്‌ സിക്കിമിലെ വടക്കു കിഴക്കന്‍ സര്‍ക്യൂട്ടിനായി അനുവദിച്ചിരിക്കുന്നത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ