2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

കെ.ബാബുവിന്റെ മകളുടെ ലോക്കറില്‍ 120 പവന്‍ സ്വര്‍ണം കണ്ടെത്തി



കൊ1ച്ചി
മുന്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക്‌ ലോക്കറില്‍ നിന്ന്‌ 120 പവന്‍ വിജിലന്‍സ്‌ കണ്ടെത്തി. ഐശ്വര്യയുടെ പേരിലുള്ള പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക്‌ ശാഖയിലെ ലോക്കറില്‍ നിന്നാണ്‌ ഈ സ്വര്‍ണം കണ്ടെത്തിയത്‌. 
നേരത്തെ മറ്റു രണ്ട്‌ ബാങ്ക്‌ ലോക്കറുകളില്‍ നിന്നായി 170പവന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്‌ തങ്ങളുടെ കുടുംബസ്വത്ത്‌ ആണെന്നാണ്‌ കെ.ബാബുവിന്റെ കുടുംബാംഗങ്ങളുടെ നിലപാട്‌. 35 വര്‍ഷമായി ബിസിനസ്‌ ചെയ്യുന്നവരാണ്‌ തങ്ങള്‍ എന്നാണ്‌ ബാബുവിന്റെ മകന്‍ വിപിന്റെ വിശദീകരണം. പ്രാഥമിക പരിശോധനയില്ലാതെയാണു വിജിലന്‍സ്‌ ലോക്കര്‍ പരിശോധിച്ചതെന്നും വിപിന്‍ ആരോപിച്ചു. എന്നാല്‍, ലോക്കറുകള്‍ പരിശോധിക്കുമെന്ന കാര്യം വിജിലന്‍സ്‌ മുന്‍കൂട്ടി അറിയിച്ചിരുന്നു. 
ഇതോടെ മൂന്നു ദിവസം നീണ്ട പരിശോധനയില്‍ എകദേശം മൂന്നൂറോളം പവന്‍ സ്വര്‍ണം വിജിലന്‍സ്‌ കണ്ടുെത്തു. തമ്മനം പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക്‌ ശാഖയിലെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ്‌ നൂറിലേറെ പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തത്‌. കഴിഞ്ഞ ദിവസം തമ്മനത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ശാഖയിലെ ഐശ്വര്യയുടെ ലോക്കറില്‍നിന്ന്‌ 117 പവന്‍ കണ്ടെടുത്തിരുന്നു. 

ഇതു കൂടാതെ മൂത്തമകള്‍ ആതിരയ്‌ക്ക്‌ തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ ശാഖയിലുള്ള ലോക്കറില്‍നിന്ന്‌ 39 പവനും കിട്ടിയിരുന്നു. 

കെ ബാബുവിന്റെയും ബിനാമികളുടെയും കൊച്ചിയിലെ വീടുകളിലും മക്കളുടെ കൊച്ചിയിലെയും തൊടുപുഴയിലെയും വീടുകളിലും നടത്തിയ പരിശോധനയില്‍ വേറെ സ്വര്‍ണവും പണവും കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും ബാങ്ക്‌ അക്കൌണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞദിവസം പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ശാഖയിലെ ലോക്കറില്‍നിന്നു പല സ്വത്തുരേഖകളും കണ്ടെത്തിയിട്ടുണ്ട്‌. 
കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ്‌ നടത്തിയപരിശോധനയില്‍ ഒന്നരലക്ഷം രൂപയും ബിനാമികളുടെ വീടുകളില്‍നിന്നു ആറരലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. 


കെ.ബാബുവിന്റെ പേരില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ 170 ഏക്കര്‍ ഭൂമി ഉണ്ടെന്ന വിജിലന്‍സ്‌ എഫ്‌ഐആറിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും കുടുംബാംഗങ്ങള്‍ തീരുമാനിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ