2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ല- ഹൈക്കോടതി




കൊച്ചി
ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ നടുറോഡില്‍ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ലെന്ന്‌ പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു.
മൊഴികളില്‍ നിന്ന്‌ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായതായും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പോലീസ്‌ ഹൈക്കോടതിയെ ബോധിപ്പിച്ചു. 
കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ്‌ പോലീസ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. യുവതിയെ കടന്നുപിടിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട്‌ 37 പേരുടെ മൊഴി രേഖപ്പെടുത്തിയട്ടുണ്ട്‌. ഈ മൊഴികളില്‍ നിന്നും ധനേഷ്‌ മാത്യു മാഞ്ഞൂരാനെതിരെ കുറ്റം ചെയ്‌തതായുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ്‌ കോടതിയെ അറിയിച്ചു. 
ഇതേതുടര്‍ന്ന്‌ കേസിന്റെ അന്വേഷണ പുരോഗതി അറയിക്കണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനു നിര്‌ദ്ദേശം നല്‍കി. 
ഇതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി എങ്ങനെയാണ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചതെന്ന കാര്യം അന്വേഷിക്കണമെന്ന്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നും കോടതിയില്‍ ഇവര്‍ വാദിച്ചു. തുടര്‍ന്നു 10 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാനാാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. .ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചുവെങ്കിലും പോലീസ്‌ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം തീരുമാനം എടുകകാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. 

യുവതിയെ കടന്നുപിടിച്ച കേസ്‌ സ്‌റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. പൊലീസ്‌ കള്ളക്കേസ്‌ ചുമത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ധനേഷ്‌ മാത്യു അന്ന്‌ ഹൈകോടതിയെ സമീപിച്ചിരുന്നത്‌.രാത്രി 7.10ന്‌ എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച്‌ ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവര പ്രകാരം രാത്രി കാനന്‍ഷെഡ്‌ റോഡില്‍വെച്ചു ധനേഷ്‌ പിടിയിലായി. ആളുമാറിയാണ്‌ പരാതി നല്‍കിയതെന്ന്‌ യുവതി കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതിനെ തുടര്‍ന്ന്‌ ധനേഷിന്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന്‌ പിന്നാലെ പൊലീസ്‌ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ ധനേഷും കേരള ഹൈകോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകായിരുന്നു.
എന്നാല്‍ ഇതിനിടെ പോലീസ്‌ യുവതിയെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍കൊണ്ടുപോയി രഹസ്യമൊഴി എടുപ്പിച്ചിരുന്നു. ധനേഷ്‌ മാഞ്ഞൂരാന്‍ തന്നെയാണ്‌ തന്നെ കയറിപ്പിടിച്ചതെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ വിഷയം വിവാദമാക്കരുതെന്നും കേസ്‌ പിന്‍വലിക്കണമെന്നും പറഞ്ഞ്‌ തന്നെക്കൊണ്ട്‌ എഴുതി ഒപ്പിടുവിച്ചിരുന്നെന്നും യുവതി മൊഴി നല്‍കിയിരുന്നു. പിതാവ്‌ മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ ധനേഷിന്‌ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ