2016, ഏപ്രിൽ 16, ശനിയാഴ്‌ച

ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ


ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 
19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ
കൊച്ചി: പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസി യുവാക്കളെ മോചിപ്പിക്കുക, ആദിവാസി-ദലിത്‌ വിഭാഗങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം 19ന്‌ മൂന്നു മണിക്ക്‌ ഹൈക്കോടതിക്ക്‌ മുന്നില്‍ ചേരുന്ന പൗരാവകാശസഭ പ്രൊഫ .എം.കെ.സാനു മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ആദിവാസി-ദലിത്‌ -പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും. 
ബാല്യവിവാഹം ഇന്നും നിലനില്‍ക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ്‌ ഈ നിയമത്തിന്റെ പേരില്‍ ജയിലില്‍ റിമാന്റ്‌ പ്രതികളായി കഴിയുന്നത്‌. 16 ഓളം ആദിവാസി യുവാക്കളാണ്‌ നിലവില്‍ ജയില്‍ കഴിയുന്നത്‌. 20ഓളം പേര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്‌. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാനുള്ള നിയമമാണ്‌ പോക്‌സോ.എന്നാല്‍ അതിനു ഇരയാകുന്നത്‌ ആദിവാസി യുവാക്കള്‍ മാത്രമാണ്‌. വിവാഹിതയാണെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ ബലാല്‍സംഗ കുറ്റവും പോക്‌സോ നിയമത്തിലെ കുറ്റങ്ങളും ചാര്‍ത്തി ഒന്‍പതു മുതല്‍ 40 വര്‍ഷം വരെ തടവ്‌ശിക്ഷ വാങ്ങിയാണ്‌ ഈ ആദിവാസി യുവാക്കള്‍ ജയിലില്‍ കഴിയുന്നത്‌
ഗര്‍ഭിണികളായി ആശുപത്രികളില്‍ എത്തുന്ന 15 വയസില്‍ താഴയെുള്ള പെണ്‍കുട്ടികളില്‍ നിന്നും വിവിരങ്ങള്‍ ശേഖരിച്ചു അതാത്‌ ആശുപത്രി അധികൃത്രര്‍ പോലീസിനു കൈമാറുന്നതിനെ തുടര്‍ന്നാണ്‌ സംഭവം പുറം ലോകം അറിയുന്നതും , ആദിവാസി ആചാരപ്രകാരം വിവാഹം കഴിച്ച യുവാവ്‌ പിടിയിലാകുന്നതും. ആദിവാസി യുവാക്കള്‍ക്കെതിരായ പോക്‌സോ കേസുകളില്‍ ജഡ്‌ജിമാര്‍ അത്യുത്സഹം കാണിക്കുന്നതായി ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു. അതേസമയം ആയിരത്തിലേറെ അവിവാഹിത അമ്മമാരുടെ കേസുകള്‍ വയനാട്ടില്‍ ഉണ്ടെങ്കിലും ഒന്നില്‍പോലും പ്രതികളായ പുരുഷന്മാര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയട്ടില്ല. വയനാട്ടില്‍ ഏതാനും മാസം മുന്‍പ്‌ നടന്ന കെട്ടിയിട്ട്‌ പീഡിപ്പിച്ച കേസില്‍ പോലും പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. അതേസമയം ആദിവാസികളായവര്‌ക്ക്‌ എതിരെ കര്‍ക്കശമായ ജാമ്യവ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നതിനാലും ആവശ്യമായ നിയമസഹായം ലഭിക്കാത്തതിനാലും നിരവധിപേര#്‌ കേരളത്തിലെ ജയിലുകളില്‍ റിമാന്റ്‌ പ്രതികളായി തുടരുന്നതായി ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദന്‍, വി.ഡി.മജീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ