2016, ഏപ്രിൽ 16, ശനിയാഴ്‌ച

11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ




11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ വിജയകരമായി നടത്തി
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വെറും 5.5 കിലോഗ്രാം തൂക്കമുള്ള ശിശുവിന്റെ കരളാണ്‌ മാറ്റിവച്ചത്‌
കൊച്ചി: വിജയത്തിന്റെ പുതിയ നാഴികക്കല്ലുമായി 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി കരള്‍ മാറ്റിവച്ചു. ജന്മനാലുള്ള 'ബൈലിയറി അട്രീഷ്യ' എന്ന രോഗംമൂലം കരളില്‍നിന്നും പിത്തരസത്തിന്റെ പിത്തസഞ്ചിയിലേക്കുള്ള ഒഴുക്ക്‌ തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന്‌ വടുക്കള്‍ (സിറോസിസ്‌) രൂപപ്പെടുകയുമായിരുന്നു. സിറോസിസിന്‌ ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന്റെ കരള്‍ പ്രവര്‍ത്തനരഹിതമാവുമായിരുന്നു. 
ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ ഫോര്‍ട്ട്‌ കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായി ഹേസല്‍ മറിയം ജനിച്ചപ്പോള്‍ത്തന്നെ തൊലിപ്പുറമേയുള്ള മഞ്ഞ നിറം ശ്രദ്ധയില്‍പെട്ടിരുന്നു. കുഞ്ഞിന്റെ വിശപ്പു കുറവും കറുത്ത നിറത്തിലുള്ള മൂത്രവും അസ്വസ്ഥതകള്‍ കൂട്ടി. സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധനെ കാണിച്ച്‌ നിരവധി രക്തപരിശോധനകളും സ്‌കാനിംഗുകളും കരളിന്റെ ബയോപ്‌സി പരിശോധനയും നടത്തി. ആറുമാസത്തിനുശേഷമാണ്‌ മറിയത്തിന്‌ ജന്മനാലുള്ള രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സക്കായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെത്തിച്ച കുഞ്ഞിനെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ ചൈല്‍ഡ്‌ കെയര്‍ വിഭാഗവും ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗവും വിശദമായ പരിശോധനകള്‍ നടത്തി. 
രോഗം മൂലം കുഞ്ഞിന്റെ വളര്‍ച്ച സാധാരണയിലും വളരെ സാവധാനത്തിലാണെന്ന്‌ പരിശോധനയിലൂടെ മനസിലായെന്ന്‌ ആസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. കരളിന്റെ പ്രവര്‍ത്തനത്തകരാര്‍ മൂലം കുഞ്ഞ്‌ രക്തം ചര്‍ദ്ദിക്കുന്ന അവസ്ഥയില്‍ മാതാപിതാക്കള്‍ ഏറെ ഭയപ്പാടിലായിരുന്നു. രോഗനിര്‍ണ്ണയം വൈകിയതിനാല്‍ ജീവഹാനി സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനം മോശമാകുകയും ചെയ്‌തിരുന്നു. കരള്‍ മാറ്റിവയ്‌ക്കല്‍ മാത്രമായിരുന്നു പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. 
കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്കായി കുഞ്ഞിനെ തയ്യാറാക്കുക എന്നതായിരുന്നു ആദ്യ പ്രതിസന്ധി. പോഷകാംശമില്ലാതെ അവശനിലയിലായിരുന്ന കുഞ്ഞിന്‌ കരള്‍ മാറ്റിവയ്‌ക്കലിന്‌ ശേഷം അപകടസാധ്യത ഏറെയായിരുന്നു. ശിശുരോഗ വിദഗ്‌ധരും ഡയറ്റീഷ്യന്മാരും അടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സംഘം വിശദമായ പദ്ധതിയിലൂടെ കുഞ്ഞിനെ ശസ്‌ത്രക്രിയയ്‌ക്കു സജ്ജയാക്കി. 
കുഞ്ഞിന്റെ മൂക്കിലൂടെ ഫീഡിംഗ്‌ ട്യൂബിന്റെ സഹായത്തോടെയാണ്‌ ആവശ്യമായ പോഷകങ്ങളും കലോറിയും ലഭ്യമാക്കിയിരുന്നതെന്ന്‌ നിയോനേറ്റോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള പറഞ്ഞു. കരള്‍രോഗം അതിവേഗം വര്‍ദ്ധിച്ചുവന്നിരുന്നതിനാല്‍ സമയത്തിനെതിരേയുള്ള പോരാട്ടമാണ്‌ നടത്തിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആവശ്യത്തിനുള്ള സമയം തങ്ങള്‍ക്കില്ലായിരുന്നുവെന്ന്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. ഒരു ദാതാവിനെ എത്രയും പെട്ടെന്ന്‌ കണ്ടെത്തേണ്ടിയിരുന്നു. ഭാഗ്യവശാല്‍ കുഞ്ഞിന്റെ അമ്മ തന്നെ കരള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വരികയും അത്‌ കുഞ്ഞിന്‌ അനുയോജ്യമാവുകയും ചെയ്‌തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ശസ്‌ത്രക്രിയാരീതികളെക്കുറിച്ചും അതിനുശേഷം കഴിക്കേണ്ട മരുന്നുകളേക്കുറിച്ചും വ്യക്തമായ കൗണ്‍സിലിംഗ്‌ നല്‌കിയിരുന്നു. കുഞ്ഞിന്റെ നില വഷളായി തുടര്‍ന്നതിനാല്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ഹേസല്‍ മറിയമാണ്‌ കേരളത്തില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാകുന്ന ഏറ്റവും തൂക്കം കുറഞ്ഞയാള്‍ എന്ന്‌ ഡോ. മാത്യു പറഞ്ഞു. 
ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയറിലെ പ്രത്യേക ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്മാരാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. കുഞ്ഞിന്റെ അമ്മ വേഗത്തില്‍ സുഖം പ്രാപിച്ചുവെങ്കിലും ശസ്‌ത്രക്രിയ്‌ക്കു മുമ്പ്‌ പോഷകാഹാരം ലഭിക്കാതിരുന്ന ഹേസല്‍ മറിയം സാധാരണ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിയെത്താന്‍ ഏറെ സമയമെടുത്തു. മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ രാവും പകലും എന്ന പോലെ പ്രവര്‍ത്തിച്ച്‌ കുഞ്ഞിന്‌ പൂര്‍ണമായ രോഗമുക്തി ഉറപ്പാക്കി. 
ഹേസല്‍ മറിയം ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. കുഞ്ഞിന്‌ ആവശ്യത്തിന്‌ തൂക്കംവയ്‌ക്കുകയും ചെയ്‌തു. കളിയും ചിരിയുമായി കുഞ്ഞ്‌ സജീവമാണ്‌. സാധാരണ കുഞ്ഞുങ്ങളേപ്പോലെ ഹേസല്‍ മറിയത്തിന്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 
ഷിനി കോശിയുടെയും അബുദാബിയില്‍ ജോലി നോക്കുന്ന ജിബിന്‍ കോശി വൈദ്യന്റെയും ആദ്യത്തെ കുഞ്ഞാണ്‌ ഹേസല്‍ മറിയം. കരളിന്റെ പ്രശ്‌നം കണ്ടെത്തി കൃത്യസമയത്ത്‌ വിദഗ്‌ധ ചികിത്സ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളാണ്‌ ഇതേ പ്രശ്‌നവുമായി ജനിക്കുന്നത്‌. എന്നാല്‍, അവ കൃത്യസമയത്ത്‌ കണ്ടെത്തുന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക്‌ കുഞ്ഞിനെ നഷ്ടമാകുന്നു. സമയത്തുതന്നെ രോഗം കണ്ടെത്തി ചികിത്സ നേടണമെന്നാണ്‌ എല്ലാ യുവമാതാപിതാക്കളോടും പറയാനുള്ളതെന്ന്‌ അവര്‍ പറഞ്ഞു. 
കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോക്ടര്‍മാരായ ഡോ. മാത്യു ജേക്കബ്‌, ഡോ. നവീന്‍ ഗഞ്ചു, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. ചാള്‍സ്‌ പനക്കല്‍, പീഡിയാട്രിക്‌ ഇന്റന്‍സീവ്‌ കെയറിലെ കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള, അനസ്‌തേഷ്യോളജിസ്‌റ്റ്‌ ഡോ. സുരേഷ്‌ ജി. നായര്‍, സീനിയര്‍ സ്‌പെഷ്യലിസ്റ്റും അനസ്‌തേഷ്യോളജിസ്‌റ്റുമായ ഡോ. പി.എസ്‌. സംഗീത്‌ എന്നിവരടങ്ങിയ ടീമാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. 
2015 നവംബറില്‍ ആദ്യത്തെ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയതുമുതല്‍ ഏറ്റവും ചെറിയ കുഞ്ഞില്‍ കരള്‍മാറ്റശസ്‌ത്രക്രിയ നടത്തിയതുവരെ ആസ്‌റ്റര്‍ മെഡ്‌സിറ്റി നേട്ടങ്ങളുടെ നാഴികക്കല്ലുകളാണ്‌ പിന്നിട്ടിരിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത്‌ പരിശീലനം ലഭിച്ച 22 ഡോക്ടര്‍മാരുടെ സംഘത്തിന്‌ കൂട്ടായി 2500 കരള്‍മാറ്റ ശസ്‌ത്രക്രിയകള്‍ നടത്തിയ പരിചയമുണ്ട്‌. ഭാവിയില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയില്‍ ഏറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 



കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഡോ. രാജപ്പന്‍ പിള്ള, ഡോ. ചാള്‍സ്‌ പനക്കല്‍, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. നവീന്‍ ഗഞ്ചു എന്നിവരോടൊപ്പം ഷിനി കോശിയും മകള്‍ ഹേസല്‍ മറിയം കോശിയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ