2015, നവംബർ 25, ബുധനാഴ്‌ച

കൊച്ചിയില്‍ ഔഷധത്തോട്ടം നിര്‍മിക്കണമെന്ന്‌


കൊച്ചി : പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഹോര്‍ത്തൂസ്‌ മലബാറികസ്‌ എന്ന ലോക പ്രശസ്ഥ ഗ്രന്ഥത്തിന്റെ സഹ കര്‍ത്താക്കളായിരുന്ന കൊങ്കിണി വൈദ്യന്‍മാര്‍ രംഗഭട്ട്‌,വിനായക പണ്ഡിറ്റ്‌,അപ്പു ഭട്ട്‌ എന്നിവരുടെ സ്‌മരണാര്‍ഥം കൊച്ചിയില്‍ ഔഷധത്തോട്ടം നിര്‍മിക്കണമെന്ന്‌ സ്‌മാരകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഗവര്‍ണറായി കൊച്ചിയില്‍ ജോലി എയ്‌തിരുന്ന അഡ്‌മിറല്‍ വാണ്ട്‌ റീഡ്‌ ആണ്‌ ഈ ഗ്രന്ഥം പുറത്തിറക്കിയതെങ്കിലും ഇതിന്റെ രചനയില്‍ പ്രധാന സംഭാവന നല്‍കിയിരുന്നത്‌ ഈ മൂന്ന്‌ കൊങ്കിണി വൈദ്യന്‍മാരാണ്‌. ഇവരുടെ സ്‌മരണക്കായി രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, അപ്പു ഭട്ട്‌ സ്‌മാരക സമിതിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ്‌ സി.കെ. സുനില്‍കുമാര്‍ നിര്‍മിച്ച മൂവരുടെയും ശില്‍പവുമായി ഹോര്‍ത്തൂസ്‌ മലബാറികല്‍ സ്‌മൃതി യാത്ര നടത്തും. 26ന്‌ തൃപ്പൂണിത്തുറ ശ്രീരാമചന്ദ്ര ദേവസ്വത്തില്‍ നിന്നും സ്‌മൃതി യാത്ര ആരംഭിച്ച്‌ രണ്ട്‌ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.29 ന്‌ കൊച്ചി തിരുമലദേവസ്വത്തിന്റെ കീഴിലുള്ള ചേര്‍ളായില്‍ പ്രതിമ സ്ഥാപിക്കും.ഗോവ മുഖ്യമന്ത്രി ലക്ഷ്‌മിഘട്ട്‌ പര്‍സേക്കര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ചെയര്‍മാന്‍ ആര്‍. ഭാസ്‌ക്കര്‍ ഷേണായ്‌ അധ്യക്ഷനാകും. മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ്‌ എംപി, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌മാരക സമിതി ചെയര്‍മാന്‍ ആര്‍. ഭാസ്‌ക്കര്‍ ഷേണായ്‌,സെക്രട്ടറി എന്‍. മുരളീധര പൈ, പി. രാംദാസ്‌ പ്രഭു,സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ