2015, നവംബർ 25, ബുധനാഴ്‌ച

സ്‌മാര്‌ട്ട്‌ സിറ്റി പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.


കൊച്ചി
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ അകമ്പടിയോടെ സ്‌മാര്‌ട്ട്‌ സിറ്റി പദ്ധതിയുടെ രൂപരേഖ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. 
ചെന്നൈയിലെ ഇക്ര മാനേജ്‌മെന്റ്‌ കണ്‍സല്‍ട്ടന്‍സിയാണ്‌ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്‌. 
കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 98 നഗരങ്ങളാണ്‌ ഈ പദ്ധതിക്കു വേണ്ടി മത്സരിക്കുന്നത്‌. ഇതില്‍ നിന്നും 20 നഗരങ്ങള്‍ക്കാണ്‌ രണ്ടാം ഘട്ടത്തിലേക്കു അനുമതി ലഭിക്കുക. ആദ്യ കടമ്പകഴിഞ്ഞാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയ്യാറാക്കേണ്ടിവരും. 

മൂന്നു പദ്ധതികളാണ്‌ കൊച്ചി നഗരസഭയ്‌ക്കു മുന്നിലുണ്ടായിരുന്നത്‌. ഇതില്‍ ഗ്രീന്‍ഫീല്‍ഡ്‌ പദ്ധതിയ്‌ക്കു വേണ്ടി വികസനത്തിനു ആവശ്യമായി 250 ഏക്കര്‍ തുറസായ സ്ഥലം ആവശ്യമായിരുന്നു. മറ്റൊരു നിര്‍ദ്ദേശം 500 ഏക്കറില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മുഴുവനും മാറ്റിയശേഷം പുനര്‍ നിര്‍മ്മാണ പദ്ധതി എന്നിവയായിരുന്നു. ഇതു രണ്ടും കൊച്ചിയുടെ സാഹചര്യത്തില്‍ അപ്രയോഗ്യമാണെന്ന തിരിച്ചറവിനെ തുടര്‍ന്നാണ്‌ റെട്രോ ഡെവലപ്പ്‌മെന്റ്‌ എന്ന പദ്ധതി തിരഞ്ഞെടുത്തത്‌. 24ഓളം ആശയങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം നടപ്പിലാക്കി. അവ ഒരു മാതൃക പദ്ധതി പ്രദേശമാക്കി വികസിപ്പിക്കുകയും അതിനു ശേഷം നരഗതതിലെ മറ്റു ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുകയാണ്‌ റെട്രോ ഡെവലപ്പ്‌മെന്റിലൂടെ ലക്ഷ്യമാക്കുന്നത്‌.
ജലഗതാഗത വികസനം, കാര്യക്ഷമമായ ശുദ്ധജല വിതരണം, ആരോഗ്യം,വിദ്യാഭ്യാസം, സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ സൗകര്യം, സോളാര്‍ സിറ്റി സ്‌കീം തുടങ്ങിയ 24 ഇനങ്ങളിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ഒരു മേഖലയില്‍ ഇവ വിജകയകരമായി നടപ്പിയശേഷം ആ മാതൃക മറ്റു ഭാഗങ്ങളിലും നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പദ്ധതി രൂപരേഖ അവതരിപ്പിച്ചുകൊണ്ട്‌ എ.വി.സുന്ദര്‍രാജന്‍ പറഞ്ഞു.
പശ്ചിമ കൊച്ചിയിലെ ഒന്നു മുതല്‍ അഞ്ച്‌ വരെയുള്ള ഫോര്‍ട്ട്‌കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, മട്ടാഞ്ചേരി എന്നീ ഡിവിഷനുകളും അമരാവതിയുടെ വടക്ക്‌ ഭാഗങ്ങളും ഉള്‍പ്പെട്ട 800 ഏക്കറും സെന്റര്‍ സിറ്റിയിലെ 900 ഏക്കറും അടക്കം മൊത്തം 1700 ഏക്കറോളം ആയിരം കോടി ചെലവഴിക്കുന്ന മെട്രോ സിറ്റി പദ്ധതിയുടെ ഭാഗമായുള്ള രൂപരേഖയില്‍ വരും.
കേന്ദ്രസര്‍ക്കാരിന്റെ വകയായി 500 കോടി രൂപയ്‌ക്കു പുറമെ സംസ്ഥാന - നഗസഭ എന്നിവയുടെ വിഹിതമായി 500 കോടി രൂപയും പദ്ധതി നടപ്പാക്കുന്നതിനായി കണ്ടെത്തേണ്ടിവരും. വിവിധ പദ്ധതികളില്‍ നിന്നും ഈ തുക കണ്ടെത്താനാവുമെന്നു കരുതുന്നു.
24 ഓളം അടിസ്ഥാന ആവശ്യങ്ങളാണ്‌ കണ്‍സെല്‍ട്ടന്‍സിയായ ഇക്ര മുന്നോട്ട്‌ വെക്കുന്നത്‌. ഈ ആശയങ്ങള്‍ അടങ്ങിയ രൂപരേഖ ബ്ലൂംബെര്‍ഗ്‌ എന്ന രാജ്യാന്തര ഏജന്‍സിയുടെ മുന്‍പാകെ സമര്‍പ്പിക്കും ഈ ഏജന്‍സിയുടെ മികച്ച റേറ്റിങ്ങ്‌ ലഭിക്കേണ്ടതുണ്ട്‌ . മികച്ച മെട്രോ സിറ്റി റേറ്റിങ്ങ്‌ ലഭിച്ചാല്‍ മാത്രമെ ആദ്യ 20 നഗരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ പ്രവേശനം നേടുവാന്‍ കഴിയൂ.
ഡിസംബര്‍ 18നു മെട്രോ സിറ്റി പദ്ധതിയുടെ രൂപരേഖ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ മുന്‍പാകെ സമര്‍പ്പിക്കണം.പദ്ധതി വളരെ സുതാര്യവും കൂടുതല്‍ ജനങ്ങള്‍ക്കു ഉപകാരപ്രദവും അതേപോലെ വരുമാനം ഉണ്ടാക്കുന്നതും ആയിരിക്കണമെന്നതാണ്‌ കേന്ദ്ര നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന.
ഈ ആശയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ആശങ്കകളും പുതിയ നിര്‍ദ്ദേശങ്ങളും രേഖാമൂലം എഴുതിക്കൊടുക്കാമെന്നു ഡപ്യുട്ടി മേയര്‍ ടി.ജെ. വിനോദ്‌ പറഞ്ഞു.
നഗരസഭയുടെ എല്ലാ മേഖലയിലേക്കും നിലവില്‍ ഈ മെട്രോ സിറ്റി പദ്ധതി വ്യാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ്‌ ഈ നിര്‍ദ്ദേശം അംഗീകരിച്ചത്‌. പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ഒരു പരിചയപ്പെടുത്തല്‍ എന്ന നിലയിലാണ്‌ പദ്ധതിയുടെ അവതരണം ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്നത്‌. 
വിശദമായ റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതിനു ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സഹായത്തോടെ പ്രമുഖ ഉപദേഷ്ടാക്കളായ ആറ്റ്‌കിന്‍സ്‌ സൗജന്യ സേവനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 
സ്‌പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിളിന്റെ കാര്യത്തിലും പദ്ധതി നിര്‍വഹണത്തിലുമുള്ള ആശങ്ക പൂര്‍ണിമ നാരായണന്‍ പ്രകടിപ്പിച്ചു. പദ്ധതി രൂപരേഖയില്‍ പഷ്‌ണിത്തോട്‌, രാമേശ്വരം കനാല്‍ എന്നിവയുടെ ശോചനീയ അവസ്ഥ പരിഹാരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലെന്ന്‌ തമ്പി സുബ്രഹ്മണ്യം പരാതിപ്പെട്ടു. കൊച്ചിയിലേക്കു കൊണ്ടുവന്ന ജനറം ബസുകളുടെ കാര്യംപോലയാകുമോയെന്നായിരുന്നു എ.കെ.പ്രേമന്റെ ആശങ്ക. പശ്ചിമകൊച്ചിക്കു മാത്രമായി പദ്ധതി ഒതുങ്ങിയെന്നും,ആറരക്കോടി ചെലവില്‍ കൊണ്ടുവന്ന ഇടപ്പള്ളിതോട്‌ വികസന പദ്ധതിയുടെ കഥ എന്തായെന്നു കൗണ്‍സിലര്‍ വത്സലകുമാരി ചോദിച്ചു. ഏതാനും ഡിവിഷനുകള്‍ക്കു വേണ്ടി മാത്രം ആയിരംകോടി രൂപ ചെവലഴിക്കുന്നത്‌ വൈരുദ്ധ്യങ്ങള്‍ക്കു ഇടയാക്കുമെന്നു ജോണ്‍സണ്‍ മാസ്‌റ്റര്‍ പറഞ്ഞു. 
മെട്രോ സിറ്റി പദ്ധതി രൂപരേഖയ്‌ക്കു പിന്തുണയുമായി സീനിയര്‍ കൗണ്‍സിലര്‍മാരായ എ.ബി സാബു .കെ.എം.ഹംസക്കുഞ്ഞ്‌ എന്നിവരും എത്തി. 
സ്‌മാര്‍ട്ട്‌ കൊച്ചി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌, നോഡല്‍ ഓഫീസര്‍ ,ആര്‍ .ഗിരിജ എന്നിവരാണ്‌ ഇപദ്ധതി രൂപരേഖയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ