2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച




കൊച്ചി

കറി മസാല പൊടികളിലും അരിഷ്‌ടം ഉള്‍പ്പടെയുള്ള ആയൂര്‍വേദ ഔഷധങ്ങളിലും ഒഴിച്ചുകൂട്ടാനാവാത്ത വസ്‌തുവായ കറുവാപ്പട്ടയ്‌ക്കു പകരം പൊടിച്ചു ചേര്‍ക്കുന്നത്‌ അത്യന്തം അപകടകാരിയായ കാസിയ എന്ന മരത്തിന്റെ പുറംതൊലി. തുടര്‍ച്ചയായി കാസിയ ഉപയോഗിക്കുന്നവരില്‍ വൃക്ക, കരള്‍ രോഗങ്ങള്‍ ഉറപ്പ്‌. മഞ്ഞപ്പിത്തം, ഛര്‍ദ്ദി,വയറിളക്കം എന്നിവയാണ്‌ ലക്ഷണങ്ങള്‍. കാസിയയിലെ കാമറിന്‍ എന്ന വിഷാംശം ആണ്‌ അപകടകാരി. 
ഇത്രയേറെ അപകടകാരിയായ ഈ വ്യാജനെ പിടികൂടാനോ കാസിയ ചേര്‍ത്ത മസാല പൊടികളെയും ആയുര്‍വേദ ഔഷധങ്ങളേയും നിരോധിക്കുവാനോ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നു കറുവാപ്പട്ട കര്‍ഷകനായ ലിയോണാര്‍ഡ്‌ ജോണ്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ രംഗത്തെ പ്രധാന സ്ഥാപനമായ ഔഷധി യുടെ ഒരുമാസത്തെ കറവാപ്പട്ടയുടെ ഉപയോഗം 8000 കിലോഗ്രാം ആണ്‌ .ഇത്‌ മുഴുവനും കറുവാപ്പട്ട എന്ന പേരില്‍ എത്തുന്ന വിഷാംശം അടങ്ങിയ കാസിയ ആണെന്നും ലിയോണാര്‍ഡ്‌ ജോണ്‍ പറഞ്ഞു. കാസിയ കലര്‍ന്ന കറിമസാല പൊടികള്‍ മൈസൂരിലെ ലാബില്‍ അയച്ചു പരിശോധിക്കുവാന്‍ ഇതുവരെ കേരളത്തിലെ ഒരു ഫുഡ്‌ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടറും തയ്യാറായിട്ടില്ല. 
സുഗന്ധവ്യഞ്‌ന രംഗത്തെ വമ്പന്മാരാണ്‌ കാസിയ ഇറക്കുമതിക്കു പിന്നില്‍ എന്നതാണ്‌ പരിശോധനയ്‌ക്കു തയ്യാറാകാത്തതിനു കാരണമെന്ന്‌ ലിയോണാര്‍ഡ്‌ ജോണ്‍ ആരോപിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത തന്നെ നേരിട്ട്‌ ഇടപെട്ടതിനെ തുടര്‍ന്ന്‌ കാസിയ നിരോധിച്ചിട്ടുണ്ട്‌. ലിയോണാര്‍ഡിന്റെ പരാതി പ്രകാരം ചെന്നൈയിലെ 23 സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. 
കേരളത്തിലെ മാര്‍ക്കറ്റില്‍ കറുവാപ്പട്ട എന്ന പേരില്‍ ലഭിക്കുന്നതേറെയും കാസിയയാണ്‌. ഒര്‍ജിനില്‍ കറുവാപ്പട്ടയ്‌ക്ക്‌ കിലോഗ്രാമിനു 250 മുതല്‍ 500 രൂപവരെ വില വരും.. എന്നാല്‍ രുചിയിലും മണത്തിലും കറുവാപ്പട്ട പോലെ തോന്നിക്കുന്ന കാസ്യായുടെ ഉല്‍പ്പാദന ചിലവ്‌ കിലോഗ്രാമിനു അഞ്ചു രൂപമാത്രം. കറുവാപ്പട്ട കട്ടികുറഞ്ഞ്‌ മൃദുവായ സ്വാദോടെയുള്ളതാണെങ്കില്‍ കാസ്യാ കടും തവിട്ടുനിറത്തോടുകൂടിയതും കട്ടിയുള്ള തൊലിയോടുകൂടിയതും കുത്തുന്ന രുചിയോടുകൂടിയതുമാണ്‌. ചീനപ്പട്ട എന്ന പേരില്‍ അറിയപ്പെടുന്ന കാസിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴി ദിനം പ്രതി പത്ത്‌ ലോഡോളം ആണ്‌ കേരളത്തില്‍ എത്തുന്നത്‌.
ചൈന,ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ കറുവാപ്പട്ടയെന്ന പേരില്‍ കാസ്യാ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുന്നത്‌. കാസിയ ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും യൂറോപ്യന്‍ രാജ്യങ്ങള്‍ ,കാനഡ, ന്യസീലാന്റ്‌, സൗദി അറേബ്യ എന്നിവടങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്‌.
അതേസമയം കറുവാപ്പട്ട പ്രധാനമായും കേരളത്തിലാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ്‌ കേരളത്തിലെ കറുവാപ്പട്ടയുടെ പ്രധാന ഉല്‍പ്പാദകര്‍. എന്നാല്‍ ആവശ്യത്തിനു തികയാത്തതിനാല്‍ കേരളത്തിലെ ചില പ്രമുഖ ഔഷധശാലകള്‍ നേരിട്ടു ശ്രീലങ്കയില്‍ നിന്നും കറുവാപ്പട്ട ഇറക്കുമതി ചെയ്യുന്നുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ