2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ആല്‍ബര്‍ട്‌സിന്റെ നെഞ്ചിലൂടെ മെട്രോ റെയില്‍ കൂകിപ്പായും

പണ്ടു മുതലേ ഞങ്ങള്‍ ആല്‍ബര്‍ട്ടിയന്മാര്‍ (സ്‌ത്രിലിംഗം ഉണ്ടാകുന്നതിനു മുന്‍പ്‌) രണ്ട്‌ കാര്യങ്ങള്‍ക്ക്‌ ഒന്നിക്കുമായിരുന്നു .ഒന്ന്‌ ബസ്‌ ജീവനക്കാര്‍ക്കെതിരെയും മറ്റൊന്നു ഗ്രൗണ്ടിനു വേണ്ടിയും. . ഈ സമരങ്ങളില്‍ . കൊടിയുടെ നിറമൊന്നും നോക്കാതെ ആല്‍ബര്‍ട്‌സ്‌ ഒറ്റക്കെട്ടായി ഇറങ്ങും. മൂന്‍ എംഎല്‍എ സഖാവ്‌ സൈമണ്‍ ബ്രിട്ടോയുടെ കാലം മുതലേ ഒരു ആഘോഷമായി ഞങ്ങള്‍ ഗ്രൗണ്ടിനു വേണ്ടി സമരം നടത്തിയിരുന്നു.. അഥവാ കൊണ്ടാടി. എല്ലാ വര്‍ഷവും ഈ സമരം ഓണത്തിനു മുന്‍പ്‌ നടക്കും. ഐ എസ്‌ പ്രസ്‌ മുതല്‍ സരിത-സവിത തീയേറ്ററിന്റെ (അന്ന്‌ ഈ തീയേറ്ററുകള്‍ വന്നിട്ടില്ലായിരുന്നു ) മുന്‍ഭാഗം വരെ ബാനര്‍ജി റോഡ്‌ ഉപരോധിച്ചു ഫുട്‌ബോളും ഹോക്കിയും വോളിബോളും ക്രിക്കറ്റും കളിക്കും. വാര്‍ഷിക പരിപാടിആയതിനല്‍ പോലീസ്‌ വാഹനഗതാഗതം എംജി റോഡ്‌ വഴി തിരിച്ചുവിട്ടു സമരത്തോട്‌ ആശയപരമയി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. കേവലം രണ്ടു മണിക്കൂര്‍ നീളുന്ന ഈ സമരം എല്ലാ വര്‍ഷവും കോളേജ്‌ ഡേ പോലെ നടത്തിവന്നിരുന്നു. ഒടുവില്‍ കലൂരില്‍ ഗ്രൗണ്ട്‌ അനുവദിക്കുന്നതു വരെ ഈ സമരദിനം ആല്‍ബര്‍ട്ടിയന്മാര്‍ ഒറ്റക്കെട്ടായി ജൂനിയര്‍ സീനിയര്‍ തരംതിരിവുകളില്ലാതെ ആഘോഷിച്ചു.
ഇനി അല്‍പ്പം ഫ്‌ളാഷ്‌ ബാക്ക്‌ . അന്‍പതുകളിലും അറുപതുകളിലും ആല്‍ബര്‍ട്‌സിനു സ്വന്തമായി കായലിനരികെ അതി മനോഹരമായ ഗ്രൗണ്ട്‌ ഉണ്ടായിരുന്നു. എറണാകുളത്തുകാരുടെ ഓര്‍മ്മകളില്‍ ഇന്നും പച്ചപിടിച്ചു കിടക്കുന്ന പണ്ടത്തെ തൂശം ഗ്രൗണ്ട്‌.. ഞങ്ങള്‍ എറണാകുളത്തുകാരുടെ മനോഹരമായ വൈകുന്നേരങ്ങളായിരുന്നു മറൈന്‍ ഡ്രൈവ്‌ വരുന്നതിനു മുന്‍പുള്ള തൂശം ഗ്രൗണ്ട്‌. ഫിഷറീസിനു കെട്ടിടം പണിയാനായി തൂശം ഗ്രൗണ്ട്‌ സര്‍ക്കാര്‍ പിടിച്ചെടുത്തു..പകരം അക്കാലത്ത്‌ നികത്തിക്കൊണ്ടിരുന്ന മറൈന്‍ഡ്രൈവില്‍ ഗ്രൗണ്ടില്‍ സ്ഥാലം അനുവദിക്കാമെന്നായിരുന്നു വാഗ്‌ദാനം. മറൈന്‍ ഡ്രൈവ്‌ അതി മനോഹരവും പണം വാരുന്നതുമാണെന്നു കണ്ടതോടെ വാക്കു പറഞ്ഞവര്‍ക്ക്‌ മിണ്ടാട്ടം ഇല്ലാതായി. മറൈന്‍ഡ്രൈവ്‌ എന്ന സ്വപ്‌നം അസ്‌തമിച്ചു. സര്‍ക്കാരിന്റെ വാക്ക്‌ പാഴ്‌ വാക്കായതോടെയാണ്‌ ആല്‍ബര്‍ട്ടിയന്മാര്‍ സമരം ബാനര്‍ജി റോഡിലേക്കു തിരിച്ചുവിട്ടത്‌.
ഇന്നതെ എംജി സര്‍വകലാശാല പോലെ അല്ല പണ്ടത്തെ കേരള സര്‍വകലാശാല. (പ്രീ ഡിഗ്രി അത്രയൊന്നും മോശം ഡിഗ്രി അല്ലാതിരുന്ന കാലത്ത്‌ ) നൂറിലധികം സീനിയര്‍ കോളേജുകള്‍ ആയിരുന്നു കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ (തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ) കായികമത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്‌.്‌. അവിടെ അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും ഹോക്കിയിലും ക്രിക്കറ്റിലും ചാമ്പ്യന്‍പട്ടം നേടാന്‍ ആല്‍ബര്‍ട്‌സിനു കഴിഞ്ഞിട്ടുണ്ട്‌.. വമ്പന്മാരും സ്വന്തായി ഗ്രൗണ്ടും ഹോസ്റ്റലും മറ്റു നിരവധി സംവിധാനങ്ങളും സ്വന്തായുള്ള മഹാരാജാസിനെയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ ,മാര്‍ ഇവാനയോസ്‌ ,എസ്‌എന്‍ കൊല്ലം എന്നീ വമ്പന്മാരെ പിന്തള്ളിയാണ്‌ ഞങ്ങള്‍ ആല്‍ബര്‍ട്ടിയന്മാര്‍ സ്വന്തം ഗ്രൗണ്ട്‌പോലും ഇല്ലാതെ കായിക കരുത്ത്‌ അറിയിച്ചിരുന്നത്‌.

പിന്നീട്‌ പഴയ പാറേപ്പറമ്പ്‌ അഥവ പിഎച്ച്‌ഇഡി കൂറ്റന്‍ പൈപ്പുകള്‍ കൊണ്ടുവന്നിട്ടിരുന്ന പാടം ആയിക്കിടന്ന സ്ഥലം നികത്തി രാജ്യാന്തര സ്റ്റേഡിയം പണിയാന്‍ തുടങ്ങിയതോടെ അവിടെ ആല്‍ബര്‍ട്‌സിനും ഒരു ഗ്രൗണ്ട്‌ നല്‍കാമെന്നായി. എന്നാല്‍ ഇന്ന്‌ ആ ഗ്രൗണ്ടും മെട്രോ റെയില്‍ എന്ന ഉമ്മാക്കി കാണിച്ചു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. മെട്രോ റെയിലിനു വേണ്ടി ആദ്യം പ്ലാന്‍ തയ്യാറാക്കിയപ്പോള്‍ ആല്‍ബര്‍ട്‌സ്‌ ഗ്രൗണ്ട്‌ തൊടാതെയാണ്‌ കടന്നു പോയത്‌.എന്നാല്‍ ഇപ്പോള്‍ എങ്ങനെ ? ,എന്തുകൊണ്ട്‌ ?, എവിടെ ? , എപ്പോള്‍ ?







(പത്രക്കാരുടെ ഭാഷയില്‍ ഫൈവ്‌ ഡബ്ല്യു ആന്റ്‌ വണ്‍ എച്ച്‌ ) ഗ്രൗണ്ട്‌ കീറിമുറിക്കാന്‍ പുതിയ പ്ലാന്‍ ഉണ്ടാക്കി എന്ന .ചോദ്യത്തിനു മറുപടി പറഞ്ഞേ മതിയാകൂ. മറുപടി പറയേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌.

ആല്‍ബര്‍ട്‌സ്‌ കോളേജില്‍ നിന്നും നോര്‍ത്ത്‌ പാലം കയറിവേണം കലൂരുള്ള ഇപ്പോഴത്തെ ഗ്രൗണ്ടില്‍ എത്താന്‍. ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ ദൂരം. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്ക്‌ നിരവധി കടമ്പകളാണ്‌ നേരിടേണ്ടി വരുന്നത്‌. ഇത്ര അകലെയുള്ള ഈ ഗ്രൗണ്ട്‌ സര്‍ക്കാര്‍ എടുത്തോളു. പകരം ആല്‍ബര്‍ട്‌സിനു ഒരു വിളിപ്പാടകലെ മാത്രമുള്ള ബോള്‍ഗാട്ടിയിലെ നികത്തു സ്ഥലം അനുവദിക്കാന്‍ പാടില്ലേ .സരക്കാര്‍ തന്നെ മുന്നിട്ടു മികച്ച ഒരു മള്‍ട്ടി പര്‍പ്പസ്‌ ഗ്രൗണ്ട്‌ ആക്കി മാറ്റിയാല്‍ കാറ്റും കായലും എന്നും നിലനില്‍ക്കും. ശ്വാസവായു പോലും ഇല്ലാതാകുന്ന ബോള്‍ഗാട്ടി നിവാസികള്‍ക്കും അത്‌ അനുഗ്രഹമാകും. എന്നാല്‍ അത്‌ നല്‍കില്ല. കാരണം യൂസഫലി മുതലാളി പിണങ്ങും.
ലോകത്ത്‌ ഒരു കണ്‍വെന്‍ഷന്‍ സെന്ററും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്തായി പറഞ്ഞിട്ടില്ല. പണ്ട്‌ നെഹ്‌റു പറഞ്ഞതു പോലെ ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമെ ആരോഗ്യമുള്ള മനസ്‌ ഉണ്ടാകുകയുള്ളു. മികച്ച ഒരു ജനതയെ ആണ്‌ നമുക്ക്‌ വേണ്ടതെന്ന ഇഛാശക്തി നമ്മുടെ നേതാക്കന്മാര്‍ക്കും സര്‍ക്കാരിനും ഉണ്ടാകുമോ. നമ്മുടെ കാലം കഴിഞ്ഞാല്‍ വരുന്നിടത്തു വരട്ടെ എന്നാണ്‌ എല്ലാവരുടേയും നിലപാട്‌.. മെട്രോ റെയില്‍ പഴയ്‌ ആല്‍ബര്‌ട്‌സ്‌ ഗ്രൗണ്ടിനു മീതേക്കുടി കൂവിപ്പായുമ്പോള്‍ നഷ്‌ടമാകുന്നത്‌ കായികകരുത്ത്‌ വേണ്ട ഒരു തലമുറയെ ആകും.
പണ്ട്‌ വികെഎന്‍ ചോദിച്ചതുപോലെ ..ഹൂ ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയ വൂള്‍ഫ്‌ ?. വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ