2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

വല്ലാര്‍പാടം തിരുനാള്‍ സമാപിച്ചു; എട്ടാമിടം ഒന്നിന്‌



കൊച്ചി: വിഖ്യാത ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സമാപിച്ചു. ഝാന്‍സി ബിഷപ്‌ ഡോ. പീറ്റര്‍ പറപ്പുള്ളിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചു.

വല്ലാര്‍പാടം പള്ളിയുമായി നൂറ്റാണ്‌ടുകളുടെ ബന്ധം പുലര്‍ത്തിവരുന്ന ചേന്ദമംഗലം പാലിയം കുടുംബക്കാര്‍ പാരമ്പര്യമനുസരിച്ച്‌ പള്ളിയിലെ കെടാവിളക്കിലേക്കു നല്‍കിവരുന്ന എണ്ണ ബിഷപ്‌ ഡോ. പീറ്റര്‍ പറപ്പുള്ളില്‍ ഏറ്റുവാങ്ങി. ബിഷപ്പിനും പാലിയത്തച്ചന്റെ കുടുംബക്കാര്‍ക്കും തിരുനാള്‍ കുര്‍ബാനയ്‌ക്കു മുന്‍പ്‌ സ്വീകരണം ഒരുക്കിയിരുന്നു. തിരുനാല്‍ ദിവ്യബലിയിയില്‍ ഫാ. ആന്റണി റാഫേല്‍ കൊമരഞ്ചാത്ത്‌ വചനസന്ദേശം നല്‍കി. തുടര്‍ന്ന്‌ നൊവേനയും പ്രദക്ഷിണവും ഉണ്‌ടായിരുന്നു. തിരുനാള്‍ ദിനത്തില്‍ രാവിലെയും വൈകുന്നേരവും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി അര്‍പ്പിച്ച ദിവ്യബലികളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വൈകുന്നേരം ഏഴിന്‌ കുര്‍ബാനയ്‌ക്കുശേഷം തിരുസ്വരൂപം പള്ളിക്കകത്തേക്ക്‌ എടുത്തുവച്ചു.

തിരുനാള്‍ എട്ടാമിടം 30നു കൊടിയേറും. വൈകുന്നേരം 5.30നു മോണ്‍. ജോണ്‍ ബോസ്‌കോ പനയ്‌ക്കല്‍ കൊടിയേറ്റത്തിനും ദിവ്യബലിക്കും മുഖ്യകാര്‍മികനായിരിക്കും. ഫാ. പ്രസാദ്‌ കാനപ്പിള്ളി പ്രസംഗിക്കും. ഒക്ടോബര്‍ ഒന്നിന്‌ എട്ടാമിടം തിരുനാള്‍ ആഘോഷിക്കും. 10.30ന്‌ തിരുനാള്‍ ദിവ്യബലിയില്‍ ഫാ. ജോസഫ്‌ തട്ടാരശേരി മുഖ്യകാര്‍മികനായിരിക്കും. ഫാ. സജു ആന്റണി മുണ്‌ടമ്പിള്ളി പ്രസംഗിക്കും. വൈകുന്നേരം 5.30ന്‌ റെക്ടര്‍ മോണ്‍. ജോസഫ്‌ തണ്ണിക്കോട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയെ തുടര്‍ന്ന്‌ കൊടി യിറക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ