2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഇന്‍ഫോപാര്‍ക്ക്‌ സ്‌മാര്‍ട്ട്‌സിറ്റി റോഡിലെ നോ പാര്‍ക്കിംഗ്‌ ബോര്‍ഡിനു പുല്ലുവില



                   കാക്കനാട്‌ ഇന്‍ഫോപാര്‍ക്ക്‌ സ്‌മാര്‍ട്ട്‌സിറ്റി റോഡില്‍ ട്രാഫിക്‌ പോലീസ്‌ സ്ഥാപിച്ച നോ പാര്‍ക്കിംഗ്‌ ബോര്‍ഡിനു പുല്ലുവില. നൂറുകണക്കിനു വാഹനങ്ങളാണ്‌ ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഐടി വ്യവസായവുമായി ബന്ധപ്പെട്ട്‌ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ ദിവസവും നൂറുകണക്കിനു ജീവനക്കാര്‍ സ്വന്തം വാഹനങ്ങളിലാണ്‌ ജോലിക്കെത്തുന്നത്‌.

അവരുടെ കാറുകളും ഇരുചക്രവാഹനങ്ങളും റോഡ്‌ വക്കിലാണു പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇന്‍ഫോപാര്‍ക്കില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യം ഇല്ലാത്തതാണു കാരണം. കഴിഞ്ഞയാഴ്‌ചയാണ്‌ വഴിയോരത്ത്‌ നോ പാര്‍ക്കിംഗ്‌ ബോര്‍ഡ്‌ ട്രാഫിക്‌ പോലീസ്‌ സ്ഥാപിച്ചത്‌.

തുടര്‍ന്ന്‌ അവിടെ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങളില്‍നിന്നു പിഴ ഈടാക്കിതുടങ്ങിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവുപോലെ വീണ്‌ടും വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കു ചെയ്യുകയായിരുന്നു.

സ്‌മാര്‍ട്ട്‌സിറ്റി ഇന്‍ഫോപാര്‍ക്ക്‌ റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്‌. കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്തവിധം ചെളി കെട്ടിനില്‍ക്കുന്ന കുഴികളാണ്‌ റോഡില്‍ നിറയെ. യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും പലവട്ടം പരാതി നല്‍കിയെങ്കിലും റോഡു നന്നാക്കാന്‍ നടപടിയുണ്‌ടായിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇന്‍ഫോപാര്‍ക്കിനു മുമ്പില്‍ പ്രക്ഷോഭം നടത്തുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.

കാക്കനാടു നിന്നു സ്‌മാര്‍ട്ട്‌സിറ്റി, അമ്പലമുകള്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്‌. ഈ റോഡില്‍ ഇന്‍ഫോപാര്‍ക്കിനുസമീപം ഓട്ടോറിക്ഷകള്‍ക്കു പ്രീപെയ്‌ഡ്‌ കൗണ്‌ടര്‍ ഉണെ്‌ടങ്കിലും ഒരാഴ്‌ചയായി ഈ സംവിധാനം യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നില്ല.

ഓട്ടോറിക്ഷകള്‍ക്കു പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമില്ല. മഴയത്തും വെയിലത്തും കയറി നില്‍ക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ കുടിവെള്ളത്തിനോ സൗകര്യമില്ല. അമ്പതോളം ഓട്ടോറിക്ഷകള്‍ ഇവിടെയുണ്‌ട്‌. ഒരു ട്രിപ്പിന്‌ ഒരു രൂപ എന്ന നിരക്കില്‍ ഏകദേശം രണ്‌ടായിരം രൂപയോളം കൗണ്‌ടറിലെ ചെലവുകള്‍ക്കായി ഓട്ടോറിക്ഷകളില്‍നിന്നു നല്‍കുന്നുണ്‌ട്‌.

കൗണ്‌ടറില്‍ ഒരു പോലീസുകാരനും ബില്ല്‌ അടിക്കാന്‍ ഒരു വനിതാ ജീവനക്കാരിയുമുണ്‌ട്‌. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ്‌ ഇന്‍ഫോപാര്‍ക്ക്‌ അധികൃതര്‍ കഴിഞ്ഞ ഡിസംബറില്‍ കൗണ്‌ടര്‍ തുറന്നപ്പോള്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ