2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

അന്യജാതിക്കാര്‍ തീണ്ടിയാല്‍ അശുദ്ധമാകും , 55 ലക്ഷത്തിന്റെ പുനരുദ്ധാരണ പദ്ധതി ഉപേക്ഷിക്കുന്നു



തീണ്ടലും തൊടീലും നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായെന്നു കരുതേണ്ട. ഇപ്പോള്‍ പണ്ടത്തേക്കാള്‍ ശക്തിയോടെ തിരിച്ചുവരുന്നു.നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും എല്ലാം ഇനിയും അവതരിക്കേണ്ടിവരും . ലക്ഷങ്ങളുടെ വികസന പദ്ധതിയാണ്‌ അന്യജാതിക്കാരെ അകറ്റിനിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡിന്റെയും വിശ്വാസികളുടേയും ആഗ്രഹം കൊണ്ടു ഒരു നാടിനു നഷ്ടമാകുന്നത്‌. 



വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പെരുന്വാവൂര്‍ അമ്പലച്ചിറയുടെ മുഖഛായ മാറ്റാനും മോടിപിടിപ്പിക്കാനും സംരക്ഷിക്കാനുമായി കൊണ്ടുവന്ന പദ്ധതി ഉപേക്ഷിക്കുന്നു . വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്നു പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ്‌ അമ്പലച്ചിറയുടെ പുനരുദ്ധാരണ പദ്ധതി ഉപൈക്ഷിക്കുന്നത്‌. 
കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയര്‍ മാതൃകയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. അമ്പലച്ചിറയുടെ പുനരുദ്ധാരണത്തിനായി 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ചിറയ്‌ക്ക്‌പുതിയ ജീവന്‍ കൈവരികയായിരുന്നു. ചിറ കെട്ടി സംരക്ഷിക്കാനും സൗന്ദര്യവല്‍ക്കരണം നടത്തുവാനുമാണ്‌ ഈ തുക വിനിയോഗിക്കാന്‍ ഉദ്ദേശിച്ചത്‌. സാജുപോള്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപയും ചെറുകിട ജലസേചന വകുപ്പില്‍ നിന്നും 15 ലക്ഷം രൂപയും ഇതിനായി ചെലവാക്കി. ബാക്കി തുക ദേവസ്വം ബോര്‍ഡ്‌ ചെലവാക്കുമെന്നുമായിരുന്നു നിശ്ചയിച്ചിരുന്നത്‌. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്‌ ഇപ്പോള്‍ അമ്പലച്ചിറ. ആദ്യഘട്ടത്തില്‍ ചെളികോരല്‍ ,ആഴംകൂട്ടല്‍ ,പാര്‍ശ്വഭിത്തികെട്ടല്‍ ,ചുറ്റും നടപ്പാത നിര്‍മ്മാണം എന്നിവയാണ്‌ പദ്ധതിയില്‍ ഉദ്ദേശിച്ചിരുന്നത്‌. പാര്‍ശ്വഭിത്തി കെട്ടാത്ത നിലയിലും കുളിക്കടവില്‍ ഖരമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനാലും ചിറ ജീര്‍ണാവസ്ഥയിലുമായിരുന്നു.
125 വര്‍ഷം പഴക്കമുള്ള ഈ ചിറ അന്ന്‌ പ്രദേശ വാസികളുടെ ഏക കുളിക്കടവ്‌ ആയിരുന്നു. രണ്ടര ഏക്കര്‍ വിസ്‌തീര്‍ണമാണ്‌ ഈ അമ്പലച്ചിറയുടേത്‌ ഇത്‌ കെട്ടി സംരക്ഷിക്കാനോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കാലാകാലങ്ങളില്‍ ദേവസ്വം ബോര്‍ഡിനു കഴിഞ്ഞിരു്‌ന്നില്ല. ഇതോടെ ഇത്‌ ഉപയോഗ ശൂന്യമാകുകയായിരുന്നു. കുളങ്ങളും ചിറകളും മറ്റും പുനരുദ്ധരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ഫണ്ട്‌ മാറ്റിവെക്കാതെ പോയതോടെയാണ്‌ ചിറ സംരക്ഷിക്കപ്പെടാതെ പോയത്‌. തുടര്‍ന്നു പിപി തങ്കച്ചന്‍ എംഎല്‍എയുടെ കാലത്ത്‌ മലവെള്ള ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചിറ പുനരുദ്ധാരിക്കാന്‍ ശ്രമിച്ചത്‌ വിശ്വാസികള്‍ തടഞ്ഞിരുന്നു. പുറത്തെ കനാലില്‍ നിന്നും വെള്ളം ചിറയിലേക്ക്‌ എത്തിച്ച്‌ വേനല്‍ക്കാലത്തും വെള്ളം നിറക്കാന്‍ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ പുറത്തെ കനാലില്‍ നിന്നും വെള്ളം വരുന്നത്‌ ചിറ അശുദ്ധമാകുമെന്ന നിലലാട്‌ വിശ്വാസികള്‍ എടുത്തതോടെയാണ്‌ പദ്ധതി പാളിയത്‌. 
പിന്നീട്‌ ചിറ ആരും ഉപയോഗിക്കാത്ത നിലയിലേക്കു മാറുകയായിരുന്നു. ക്ഷേത്രത്തിലെ ആറാട്ടിനു മാത്രമാണ്‌ ഇപ്പോള്‍ ചിറ ഉപയോഗിക്കുന്നത്‌. ഇപ്പോഴത്തെ എംഎല്‍എ സാജുപോള്‍ മുന്‍കൈ എടുത്ത്‌ ഇപ്പോള്‍ അമ്പലച്ചിറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചത്‌. പദ്ധതി യാഥാര്‍ഥ്യമായാല്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഇങ്ങോട്ടേക്ക്‌ ആളുകള്‍ എത്തുമായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അമ്പലച്ചിറ ശുചിയാക്കുന്നതിനും നവീകരിക്കുന്നതിനും എതിര്‍പ്പുമായി വിശ്വാസികളും ദേവസ്വം ബോര്‍ഡും രംഗത്തെത്തിയതോടെ പദ്ധതി വേണ്ടെന്നു വെക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ